കൊറോണ വൈറസ്: ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിൽ, പുറപ്പെട്ടത് 15 അംഗ സംഘം..
ദില്ലി: കുവൈത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനായി പ്രത്യേക ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി. കൊറോണ വൈറസ് പരിശോധനയിലും ചികിത്സയിലും കുവൈത്ത് ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ 15 ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘത്തെ കുവൈത്തിലേക്ക് അയച്ചിട്ടുള്ളത്. കുവൈത്ത് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി.
'ആ ക്രഡിറ്റ് അടിച്ചെടുക്കേണ്ട', സോണിയയ്ക്കും രാഹുലിനും എതിരെ തുറന്നടിച്ച് ഭിൽവാര സർപഞ്ച്!
ഇന്ത്യൻ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയോളം കുവൈത്തിൽ തങ്ങുന്ന സംഘം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കുവൈത്തിൽ തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. ഇതിന് പുറമേ ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ സംഘം പരിശീലനവും നൽകും.
ഇന്ത്യൻ പ്രധാനമന്ത്രയും കുവൈത്ത് പ്രധാനമന്ത്രിയും ഫോണിൽ ചർച്ചനടത്തിയിരുന്നു. ഇതോടെയാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാമെന്ന ധാരണയിലെത്തിയിരുന്നു. തുടർന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് കുവൈത്തിലെ സ്ഥിതികൾ വിലയിരുത്തിയിരുന്നു. കൊറോണ വൈറസ് വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
സഹായം ആവശ്യമുള്ള സൌഹൃദ രാജ്യങ്ങളിലേക്ക് വൈദ്യ സഹായമെത്തിക്കുന്നതിനായി ഇന്ത്യ ഇത്തരത്തിൽ നിരവധി സംഘങ്ങളെയാണ് തയ്യാറാക്കിയിട്ടുള്ളത്. 634 ഇന്ത്യക്കാരുൾപ്പെടെ 1154 പേർക്കാണ് കുവൈത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കുവൈത്തിന് പുറമേ ബഹ്റൈനും ഒമാനും ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയിരുന്നു.