കൊറോണ വൈറസ് വായുവിലൂടെ പകരുമോ; സംശയം ദൂരീകരിച്ച് ഐസിഎംആര്‍
ദില്ലി: കൊറോണ വൈറസ് വായുവിലെ പകരുമെന്ന പ്രചാരണങ്ങള്‍ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊറോണ വൈറസ് വായുവിലൂടെ പകരം എന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് ഐസിഎംആര്‍ അധികൃതര്‍ വ്യക്തമാക്കി. വായുവിലൂടെ പകരുമായിരുന്നെങ്കില്‍ രോഗിയുടെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം കേസുകളിലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് വായുവിലൂടേയും പടര്‍ന്നേക്കുമെന്ന് യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ ആന്‍റണി ഫൗസി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ് ചില പഠനം ചൂണ്ടിക്കാട്ടുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രോഗി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതില്‍ ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് ഈ മാസം ഒന്നിന് കത്തയച്ചിരുന്നു. അന്തരീക്ഷത്തിലെ ജലകണികളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ഇതുവരെ നല്‍കിയത്.
അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനം പല ലോക രാജ്യങ്ങളും സ്വീകരിച്ചത്. എന്നാല്‍ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നുള്ള പഠനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ അതിനനുസരിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എല്ലാവരും മാസ്ക് ഉപയോഗിക്കുക എന്നതായിരിക്കും ഇതില്‍ പ്രധാനം.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റു രാജ്യത്തെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്ന കാരണം പറഞ്ഞ് താന്‍ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാര്‍ നിർദേശം നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications