ബിജെപി നേതാവിന് വായടപ്പിക്കുന്ന മറുപടിയുമായി സച്ചിന്‍ പൈലറ്റ്: വിളിച്ചത് തെന്‍ഡുല്‍ക്കറേയാവും
ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര കലഹള്‍ രൂക്ഷമാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആഭ്യന്തരകലഹത്തിന് പിന്നാലെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതോടെ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്.
ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് സച്ചിന് പൈലറ്റുമായി സംസാരിച്ചുവെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷി രംഗത്ത് എത്തിയതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ ഇപ്പോഴിതാ ബിജെപി നേതാവിന്‍റെ അവകാശവാദത്തിനെതിരെ ശക്തമായ മറുപടിയായി സച്ചിന്‍ പൈലറ്റ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറോടാവാം ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷി സംസാരിച്ചതെന്നാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്കും റീത്തക്കും ഇല്ലെന്ന് പറഞ്ഞ സച്ചിൻ പൈലറ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.
Recommended Video
'ഞാനുമായി സംസാരിച്ചെന്ന അവരുടെ അവകാശവാദം കേട്ടിരുന്നു. റിത ബഹുഗുണ ജോഷിയാണല്ലോ സച്ചിനുമായി സംസാരിച്ചെന്ന് പറഞ്ഞത്. അവർ വേണമെങ്കിൽ സച്ചിൻ ടെണ്ടുൽക്കറുമായി സംസാരിച്ചിട്ടുണ്ടാകും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല, സച്ചിൻ പൈലറ്റ് പറഞ്ഞു'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഇന്ധനവില വർധനയ്ക്ക് എതിരെ കോണ്‍ഗ്രിന്‍റെ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയ്പൂരിൽ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം. 25 വര്‍ഷത്തോളം കോണ്‍ഗ്രസ് നേതാവായിരുന്ന റീത്ത ബഹുഗുണ ജോഷി 2016 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
യുപിയില്‍ നിന്നുള്ള പ്രമുഖ നേതാവായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു സച്ചിന്‍ പൈലറ്റിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും ശക്തമാവാന്‍ തുടങ്ങിയത്. ഇതോടെ സച്ചിനെ ലക്ഷ്യമാക്കി കോണ്‍ഗ്രസിന്‍റെ പ്രതികരണവും എത്തിയിരുന്നു. കാര്യങ്ങള്‍ നടപ്പാകുന്നതിന് സമയം ആവശ്യമാണ്. സച്ചിന്‍ ക്ഷമ പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് പറഞ്ഞത്.
സച്ചിനെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസ് ആണെന്നും അവര്‍ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സച്ചിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ പത്ത് മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും സര്‍വം സമര്‍പ്പിക്കുകയും ചെയ്ത നിരവധി പ്രവര്‍ത്തകരെ കേള്‍ക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നായി വാഗ്ദാനങ്ങള്‍ പാലിക്കുന്നത് വൈകുന്നതിനെ കുറിച്ചുള്ള സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം.