കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്
ദില്ലി; കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍ മനുഷ്യരിൽ ആദ്യ പരീക്ഷണം നടത്തി. എയിംസിൽ 30 കാരനാണ് ആദ്യമായി വാക്സിൻ നൽകിയത്. ആശുപത്രിയിലെ രണ്ട് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കും. തുടർന്ന് ഏഴ് ദിവസം നിരീക്ഷിക്കും. 0.5 മില്ലി വാക്സിനാണ് ഇദ്ദേഹത്തിന് നൽകിയത്. രണ്ടാഴ്ച ത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നൽകും.
ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി അടുത്തിടെയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളാണ് കൊവാക്സിൻ പരീക്ഷണം നടത്താൻ ഐസിഎംആർ തിരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 375 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തുക. ഇതിൽ 100 പേർ എയിംസിൽ നിന്നുള്ളതാണ്. 18 നും 55 നും ഇടയിൽ ഉള്ളവരിലാണ് വാക്സിൻ പരീക്ഷണം നടത്തുക. ഗർഭിണികൾ അല്ലാത്ത സ്ത്രീകളേയും ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ 750 പേരിലാകും പരീക്ഷിക്കുക. 12 നും 65 നും വയസിനിടയിൽ പെട്ടവരിലാകും പരീക്ഷണം. ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചെത്തിയിട്ടുണ്ടെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 49310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1287945 ആയി. അതേസമയം ഇന്ത്യയില്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 440135 പേരാണ്. 817208 പേര്‍ ഇതിനകം കൊവിഡ് മുക്തരായിട്ടുണ്ട്.












Click it and Unblock the Notifications