രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഉന്നതതല യോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകീട്ട് 4.30യ്ക്കാണ് യോഗം. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 7,026 ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.79 ശതമാനവും.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,134 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 662 പേർക്കാണ് രോഗമുക്തി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,41,60,279 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്.ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, കേരള, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി.
ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.05 കോടി കഴിഞ്ഞതായും കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,831 പരിശോധനകളാണ് നടത്തിയത്. .
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,673 ഡോസുകൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി.
നേരത്തേ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ചികിത്സ, വാക്‌സിനേഷന്‍ എന്നിവ ഊർജിതമാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.
കേരളത്തിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ചൊവ്വാഴ്ച പുതുതായി 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തന്നെ തിരുവനന്തപുരം, എറണാകുളം ജില്ലതളിലാണ് കേസുകൾ കൂടുതൽ സ്ഥിരീകരിച്ചത്. നിലനിൽ 1026 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 111 പേർ ആശുരത്രികളിലാണ് ചികിത്സയിൽ ഉള്ളത്.












Click it and Unblock the Notifications