കൊവിഡിനെ ഇന്ത്യ തോല്‍പ്പിക്കും, കൊവാക്‌സിനും കൊവിഷീല്‍ഡും ജനിതക മാറ്റം വന്നതിനെ പ്രതിരോധിക്കും
ദില്ലി: ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ രണ്ട് കൊവിഡ് വാക്‌സിനുകളും അത്തരത്തില്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിലുപരി രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ പേരെ വാക്‌സിനേഷന് വിധേയമാക്കിയാല്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുറയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രതിരോധ ശേഷി കൂടും
കൊവിഷീല്‍ഡും കൊവാക്‌സിനും ജനിതക മാറ്റം വന്ന വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കും. വാക്‌സിനേഷന് ശേഷം രോഗം ബാധിച്ചാലും വളരെ ചെറിയ തരത്തിലുള്ള രോഗം മാത്രമേ വരൂ എന്നാണ് കണ്ടെത്തല്‍. അത് ഗുരുതരമാകാനും സാധ്യതയില്ല. വാക്‌സിനേഷന്‍ പ്രതിരോധ ശേഷി കൂട്ടുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടുതല്‍ പഠനങ്ങളിലൂടെ പൂര്‍ണമായ പ്രതിരോധ ശേഷിക്ക് എന്ത് ചെയ്യണമെന്ന് കണ്ടെത്താന്‍ സാധിക്കും. ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്‌സിജന്‍ ക്ഷാമം
ഇത്രയൊക്കെയാണെങ്കില്‍ വാക്‌സിനേഷന്‍ ജനസംഖ്യയുടെ പകുതി പോലുമായിട്ടില്ല. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് രണ്ടാം തരംഗം വ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. ഓക്‌സിജന്‍ ക്ഷാമം കാരണം മരണം വര്‍ധിക്കാനും സാധ്യതയുണ്ട്. ദില്ലിയില്‍ നിലവില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളത്. പ്രധാനമന്ത്രി കോടതിയും ഇടപെട്ടതോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് സൂചന.

യുപിയില്‍ കഠിനം
വാക്‌സിനേഷന്‍ കൊണ്ട് പരിഹരിക്കാമെങ്കിലും യുപി അടുത്ത കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറി കൊണ്ടിരിക്കുകയാണ്. എട്ട് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ആഗ്രയില്‍ മരിച്ചിരിക്കുകയാണ്. ആഗ്രയിലെ പരസ് ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉള്ള ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലെ യാഥാര്‍ത്ഥ്യം ഇതാണെന്ന് വ്യക്തമാകുന്നത്. ആശുപത്രികള്‍ക്ക് പുറത്ത് ഓക്‌സിജന്‍ ഇല്ലെന്നും, ചികിത്സ ആവശ്യമുള്ളവര്‍ സ്വയം സിലിണ്ടറുകള്‍ കൊണ്ടുവരണമെന്നുമാണ് ആശുപത്രികള്‍ ആവശ്യപ്പെടുന്നത്.

റെംഡിസിവിര്‍ കിട്ടാനില്ല
യുപിയിലും ആഗ്രയിലും റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ല. ഗുരുതരമല്ലാത്ത കൊവിഡിന് ഈ കുത്തിവെപ്പ് ഉപയോഗിക്കാറുണ്ട്. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രത്തിലും റെംഡിസിവിര്‍ കിട്ടാനില്ല. യോഗി സര്‍ക്കാര്‍ പറയുന്നത് പ്രകാരം ധാരാളം റെംഡിസിവിര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ രോഗികളില്‍ പലര്‍ക്കും ഇത് കിട്ടാനില്ല. ആഗ്രയില്‍ മാത്രം നാലായിരം ആക്ടീവ് കേസുകളാണ് ഉള്ളത്. ആശുപത്രി കിടക്കകള്‍ പക്ഷേ ധാരാളമുണ്ടെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറയുന്നു.
Recommended Video

രണ്ടാം തരംഗത്തെ പ്രതീക്ഷിച്ചില്ല
കൊവിഡ് രണ്ടാം തരംഗത്തെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ഗൗരവത്തോടെ കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച്ചയുണ്ടായി. ജനുവരിയില്‍ തന്നെ രണ്ടാം തരംഗത്തിന്റെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് റാലികള്‍ അടക്കം നടന്നതോടെ എല്ലാവരും മാസ്‌ക് പോലും മറന്നു. നിരവധി വിവാഹങ്ങളും റാലികളും നടന്നു. മഹാരാഷ്ട്രയില്‍ നിന്ന് നിരവധി പേര്‍ യുപിയിലേക്കും ബീഹാറിലേക്കും ഹോളി ആഘോഷിക്കാനായി പോയി. തിരിച്ചുവന്നപ്പോള്‍ കൊവിഡുമായിട്ടാണ് എത്തിയത്. മുംബൈയില്‍ രണ്ടാം തരംഗം എല്ലായിടത്തേക്കും എത്തിയത് ഇങ്ങനെയാണ്.












Click it and Unblock the Notifications