മിനിമം ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും... കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം!
കൊവിഡ് വ്യാപനം കണക്കിലെടുത്ത് 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 21 ദിവസം എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനും നിര്‍ദേശിച്ചിരിക്കുന്നു. വീടില്ലാത്തവരും ദിവസക്കൂലിക്കാരും ആയിട്ടുളള ലക്ഷക്കണക്കിന് ആളുകളുളള രാജ്യമാണ് ഇന്ത്യ. ഈ 21 ദിവസം ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ കൂടി പറയുമെന്ന് കരുതിയിരുന്നവരെല്ലാം നിരാശരായി. ഗുരുതരമായ ഒരു സാഹചര്യം നേരിടാൻ ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും മിനിമം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് മുൻ സിപിഎം എംപിയായ എംബി രാജേഷ് പറയുന്നു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് കേൾക്കുകയായിരുന്നു. പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. അക്ഷരംപ്രതി. പക്ഷേ പറയാതെ പോയത് ഞെട്ടിച്ചു. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായി. 21 ദിവസം പുറത്തിറങ്ങാൻ കഴിയാത്തവർ, ദിവസക്കൂലിക്ക് പണിയെടുത്തു ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യർ എന്ത് കഴിക്കും? എങ്ങിനെ കഴിക്കും? ആര് കൊടുക്കും? അതിന് കേന്ദ്ര സർക്കാറിൻ്റെ സഹായമെന്ത്? ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി ഇതെല്ലാം പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അദ്ദേഹം ആകെ പറഞ്ഞത് 15000 കോടിയുടെ ആരോഗ്യപാക്കേജിനെക്കുറിച്ച് മാത്രം. കേരളം പോലൊരു ചെറിയ സംസ്ഥാനം 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതോർക്കുക. 135 കോടി ജനങ്ങളുള്ള ഒരു രാജ്യം ദീർഘകാലം പൂട്ടിയിടേണ്ടി വരുന്നത്ര ഗുരുതരമായ ഒരു സാഹചര്യം നേരിടാൻ ഒരു അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജെങ്കിലും മിനിമം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് 50 ബില്യൺ ഡോളർ (ഏകദേശം 3.75 ലക്ഷം കോടി രൂപ.), അഞ്ചു കോടി ജനസംഖ്യയുള്ള ബ്രിട്ടൻ 900 ബില്യൺ ഡോളർ (67.5 ലക്ഷം കോടി രൂ) അമേരിക്ക 2.2 ട്രില്യൺ ഡോളർ ( 165 ലക്ഷം കോടി രൂപ) എന്നിങ്ങനെ പോകുന്നു സാമ്പത്തിക പാക്കേജുകൾ ! രാജ്യത്തെ ജീവിതം കൊറോണക്കും പട്ടിണികുമിടയിൽ പൂട്ടിയിടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ എന്തെങ്കിലും ചെയ്തേ തീരു. ഒട്ടും കാലതാമസമില്ലാതെ. ഇപ്പോൾ. പ്രധാനമന്ത്രീ പറഞ്ഞതിലൊന്നും തർക്കത്തിനില്ല. എല്ലാം അംഗീകരിക്കാം. പക്ഷേ പറയേണ്ടതു പറയും''.












Click it and Unblock the Notifications