ജെഡിയുവിലെ 'അമിത് ഷാ'യുമായി കനയ്യ കുമാറിന്റെ കൂടിക്കാഴ്ച, സിപിഐ വിടുമെന്ന് പ്രചാരണം
ദില്ലി: സിപിഐ യുവ നേതാവ് കനയ്യ കുമാര്‍ ജെഡിയു നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി അഭ്യൂഹങ്ങള്‍ പരക്കുന്നു. ജെഡിയുവിന്റെ അമിത് ഷാ എന്നറിയപ്പെടുന്ന മുതിര്‍ന്ന നേതാവ് അശോക് ചൗധരിയുമായാണ് കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പാറ്റ്‌നയിലെ അശോക് ചൗധരിയുടെ വീട്ടില്‍ എത്തിയാണ് കനയ്യ കൂടിക്കാഴ്ച നടത്തിയത്. ഇതോടെ കനയ്യ സിപിഐ വിട്ട് ജെഡിയുവില്‍ ചേര്‍ന്നേക്കും എന്നുളള അഭ്യൂഹങ്ങള്‍ പരക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് ഹൈദരാബാദില്‍ സിപിഐ നേതൃത്വം കനയ്യയെ താക്കീത് ചെയ്തത്. പട്‌നയിലെ സിപിഐ ഓഫീസ് സെക്രട്ടറിയായ ഇന്ദു ഭൂഷണെ സിപിഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് നടപടി. ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും നടപടി പിന്‍വലിക്കണമെന്നും കനയ്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സിപിഐ നേതൃത്വം അംഗീകരിച്ചിരുന്നില്ല.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്ത ബന്ധമുളള നേതാവാണ് അശോക് ചൗധരി. അടുത്തിടെയാണ് ബിഎസ്പിയുടെ ഏക എംഎല്‍എയേയും ഒരു സ്വതന്ത്ര എംഎല്‍എയേയും അശോക് ചൗധരി ജെഡിയുവില്‍ എത്തിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കനയ്യ കുമാറും അശോക് ചൗധരിയും തമ്മിലുളള കൂടിക്കാഴ്ച വലിയ ചര്‍ച്ചയാകുന്നത്.
അതേസമയം കനയ്യ ജെഡിയുവില്‍ ചേരും എന്നുളള അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ രംഗത്ത് എത്തി. രാഷ്ട്രീയ ചര്‍ച്ച അല്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു എന്നുമാണ് കനയ്യയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കനയ്യ സിപിഐ വിടും എന്നുളള പ്രചാരണങ്ങള്‍ തളളി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ രംഗത്ത് വന്നു. സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിനും വാർത്തകൾ തള്ളിയിട്ടുണ്ട്. '' കനയ്യകുമാർ ജെഡിയുവിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തിൽ വാർത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാർത്തക്കാരോട് ഒന്നും പറയാനില്ല!'' എന്നാണ് മുഹ്സിൻ പ്രതികരിച്ചത്.
അതിനിടെ ജെഡിയു കനയ്യ കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കനയ്യക്ക് വരാന്‍ സാധിക്കുമെങ്കില്‍ ജെഡിയുവിലേക്ക് സ്വാഗതമെന്ന് പാര്‍ട്ടി വക്താവ് അജയ് അലോക് വ്യക്തമാക്കി.












Click it and Unblock the Notifications