'കേസുകൾ പിൻവലിച്ച് ടീസ്തയെയും മറ്റുള്ളവരെയും വിട്ടയക്കുക', പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ
ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ കേസ് എടുത്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. സുപ്രീം കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ടീസ്തയേയും ആർബി ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഭയാനകമായ ഒരു ഭീഷണിയാണ് എന്നും ജനാധിപത്യ അവകാശങ്ങൾക്ക് വിരുദ്ധമാണ് എന്നും സിപിഎം പൊളിറ്റ് ബ്യൂറോ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
'കേസുകൾ പിൻവലിച്ച് ടീസ്റ്റയെയും മറ്റുള്ളവരെയും വിട്ടയക്കുക. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിക്കുവേണ്ടി അക്ഷീണം പോരാടിയ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അപലപിക്കുന്നു. വർഗീയഅക്രമത്തിൽ ഭരണകൂടത്തിൻറെ പങ്ക് അല്ലെങ്കിൽ ഏത് സർക്കാരിൻറെ കീഴിൽ അത് നടന്നു എന്നത് ചോദ്യം ചെയ്യാൻ തയ്യാറാവുന്ന ജനാധിപത്യ ചിന്താഗതിയുള്ള എല്ലാ പൌരർക്കും അവരുടെ അറസ്റ്റ് ഭയാനകമായ ഒരു ഭീഷണിയാണ്. ഇത് പൗരരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വിരുദ്ധമാണ്.
ഇതാണോ ലാസ്റ്റ് ബസ്? കോൺഗ്രസിന് ഒന്നും പ്രതികരിക്കാനില്ലേ? ചർച്ചയായി സിപിഎം-കോൺഗ്രസ് താരതമ്യം
ഗുജറാത്ത് സർക്കാരിന് ഈ അറസ്റ്റ് സാധ്യമാക്കിയത് പരാതിക്കാരിയെ പ്രതിയാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ സംശയാസ്പദമായ വിധിയിലെ ഈ പരാമർശമാണ്, "all those involved in such abuse of process need to be in the dock and proceeded with in accordance with the law." ([നിയമ] പ്രിക്രിയയെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന എല്ലാവരെയും അകത്താക്കുകയും നിമനനടപടിക്ക് വിധേയരാക്കുകയും വേണം.) എസ്‌ഐടിയുടെ പല ശുപാർശകളും അംഗീകരിക്കവെ തന്നെ, സമുദായങ്ങൾക്കിടയിൽ വിദ്വേഷം ഉളവാക്കുന്ന ഐപിസിയിലെ ചില വകുപ്പുകൾ പരിഗണിക്കണമെന്ന് രേഖപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
നേരത്തെ 2004 ഏപ്രിലിൽ, അന്നത്തെ സർക്കാർ നേതാക്കളെ "ഇന്നത്തെ നീറോമാർ" എന്ന് വിശേഷിപ്പിച്ചത് സുപ്രീം കോടതി തന്നെയായിരുന്നു. ഇപ്പോഴത്തെ വിധി ഈ വിഷയങ്ങളൊന്നും പരിഗണിക്കുന്നില്ല. ടീസ്റ്റയെപ്പോലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരെ അത് ശിക്ഷിക്കുന്നു. ഒരു ക്യുറേറ്റീവ് പെറ്റീഷന് അനുയോജ്യമായ കേസാണിത്. കോടതി സ്ഥാപിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജുഡീഷ്യൽ അപ്പീലുകളുടെ പരിധിക്ക് പുറത്താണ് എന്നാണ് ഇതിനർത്ഥം. കൂടാതെ ഈ കേസിൽ സാകിയ ജാഫ്രിയും ടീസ്റ്റ സെതൽവാദും ചെയ്തതുപോലെ, ആരെങ്കിലും ഇതിനെതിരെ അപ്പീൽ നൽകിയാൽ, അവർക്കെതിരെ "നടപടികളുടെ ദുരുപയോഗം" ചുമത്തപ്പെടും. 16 വർഷമായി നടത്തുന്ന നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തെ അസാധാരണമായ നിന്ദ്യമായ പദങ്ങളാലാണ് ("pot boiling for ulterior design") കോടതി വിവരിച്ചിരിക്കുന്നത്. എസ്‌ഐടി കേസിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി, കേസുകൾ പിൻവലിക്കണമെന്നും ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.