ബിജെപി ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി സിടി രവി? മുതിർന്ന നേതാവിന്റെ പ്രതികരണത്തിന് പിന്നാലെ അഭ്യഹം ശക്തം
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തിൽ നിന്നും ബിജെപിക്കെതിരെ കടുത്ത അതൃപ്തികൾ നിലനിൽക്കുമ്പോഴും അധികാരം ലഭിച്ചാൽ സമുദായംഗാം കൂടിയായ ബസവരാജ് ബൊമ്മൈയെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിക്കാൻ പോലും നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.. അതുകൊണ്ട് തന്നെ ഭരണം ലഭിച്ചാൽ ബിജെപിക്ക് 'പ്ലാൻ ബി' ഉണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ഭരണ തുടർച്ച നേടിയാൽ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയായ സിടി രവിയെ ബിജെപി മുഖ്യമന്ത്രിയാക്കുമോയെന്ന അഭ്യൂഹമാണ് ഇപ്പോൾ ഉയരുന്നത്. മുതിർന്ന നേതാവ് കെഎസ് ഈശ്വരപ്പയുടെ പ്രതികരണമാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ചിക്കമംഗളൂരിലെ നിദഘട്ടിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ഈശ്വരപ്പയുടെ പരാമർശം. സിടി രവിയെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഈശ്വരപ്പ പറഞ്ഞു. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ രവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈശ്വരപ്പയുടെ പരാമർശം.
അതേസമയം സംഭവം വിവാദമായോടെ വിശദീകരണവുമായി ഈശ്വരപ്പ രംഗത്തെത്തി. രവി മികച്ച നേതാവാണെന്നും എന്നാൽ ഭരണം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കുക ദേശീയ നേതൃത്വമാണെന്നുമായിരുന്നു ഈശ്വര പറഞ്ഞത്. ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനുള്ള അധികാരം തനിക്ക് ഇല്ലെന്നും സിടി രവി പറഞ്ഞു.
'കഴിവുള്ള നേതാവാണ് സി ടി രവി. ചിക്കമംഗളൂരുവിൽ മികച്ച പ്രവർത്തനമാണ് രവി കാഴ്ച വെയ്ക്കുന്നത്. രവി മുഖ്യമന്ത്രിയാകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതേസമയം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയായ സിടി രവിയ്ക്ക് ഉണ്ട്',ഈശ്വരപ്പ കൂട്ടിച്ചേർത്തു.
ആർ എസ് എസുമായും ബി ജെ പിയുമായും ഒരു പോലെ ബന്ധം പുലർത്തുന്ന നേതാവാണ് സിടി രവി. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയെക്കാൾ ഹിന്ദുത്വ ഉയർത്തിപിടിക്കുന്ന രവി സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവുമാണ്. നേരത്തേ മുൻ ബിഎസ് യെദിയൂരപ്പ മന്ത്രിസഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.
യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി ജെ പി മാറ്റി നിർത്തിയപ്പോൾ അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രവിയെ നിയമിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ അന്ന് ലിംഗായത്ത് വിഭാഗം ഇടഞ്ഞതോടെ ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി സാഹചര്യം തണുപ്പിക്കുകയായിരുന്നു ബി ജെ പി.
അതേസമയം അധികാര തുടർച്ച ലഭിക്കുകയാണെങ്കിൽ ബൊമ്മൈയെ വീണ്ടും ബിജെപി മുഖ്യമന്ത്രിയാക്കിയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ബൊമ്മൈക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്. ആർഎസ്എസിനും ബൊമ്മൈയിൽ താത്പര്യമില്ല. ദക്ഷിണേന്ത്യയിൽ ബിജെപി കരുത്തരായ ഏക സംസ്ഥാനത്ത് സംഘപരിവാർ പശ്ചാത്തലമുള്ള നേതാവ് വരണമെന്നതാണ് ആർ എസ് എസ് മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം. സിടി രവി, സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീൽ എന്നിവരോടാണ് ആർ എസ് എസിന് താത്പര്യം.
അങ്ങനെയെങ്കിൽ അധികാരം ലഭിച്ചാൽ അറ്റകൈയെന്ന നിലയിൽ ബൊമ്മൈയെ മാറ്റാൻ ബി ജെ പി നേതൃത്വം തയ്യാറായേക്കും. അതേസമയം സിടി രവിയെ പോലുള്ള നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും പാർട്ടി കരുതുന്നുണ്ട്. വൊക്കാലിഗ സമുദായാംഗമാണെങ്കിലും ഒരു സമുദായത്തിന്റേയും ശക്തമായ പിന്തുണ രവിക്ക് ഇല്ല. മാത്രമല്ല വിവാദ നായകൻ കൂടിയാണ് രവി.












Click it and Unblock the Notifications