'ദളിത് നേതാവ് ഭരിക്കേണ്ട'; ബിജെപിയിൽ രാജിവെച്ച് 20 മേൽജാതിക്കാരായ നേതാക്കൾ
ദില്ലി; തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 25 വരെ സീറ്റുകൾ ഇക്കുറി നേടാനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജാതി -മത-സമവാക്യങ്ങൾ തിരുത്തി കുറിച്ചുള്ള ചില നിയമനങ്ങളും ബിജെപി തമിഴ്നാട്ടിൽ നടത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ പാർട്ടിയിൽ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്.
തിരുനല്‍വേലിയില്‍ ബിജെപി ജില്ലാ പ്രസിഡന്റായി ദളിത് സമുദായാംഗത്തെ നിയമിച്ചതാണ് പാർട്ടിയിൽ കലാപത്തിന് വഴിവെച്ചത്. നിയമനത്തിൽ പ്രതിഷേധിച്ച് കമ്മിറ്റിയിലെ മേൽജാതിക്കാരായ നേതാക്കളാണ് കൂട്ടത്തോടെ രാജിവെച്ചത്.

നേതാക്കളെ ചൊടിപ്പിച്ചത്
തിരുനെൽവേലി ജില്ലാ പ്രസിഡന്റായി ദളിത് വിഭാഗക്കാരനായ എ മഹാരാജിനെ നിയമിക്കാനുള്ള തീരുമാനമാണ് നേതാക്കളെ ചൊടിപ്പിച്ചത്. നാടാർ, തേവർ സമുദായാംഗങ്ങളായ ജില്ലാ തല ഭാരവാഹികളാണ് ഇതോടെ രാജിവെച്ചത്. തെക്കൻ തമിഴക ജില്ലകളുടെ ചുമതല വഹിക്കുന്ന പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നായിനാർ നാഗേന്ദ്രന് നേതാക്കൾ രാജിക്കത്ത് നൽകി.

മാറ്റണമെന്ന്
മഹാരാജനെ തത്സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇതിന് തയ്യാറാകുന്നത് വരെ പാർട്ടിയുമായി സഹകരിക്കാൻ തയ്യാറാല്ലെന്നും നേതാക്കൾ അറിയിച്ചു. ദ്രാവിഡ കക്ഷികളുടെ പിൻബലമായ പിന്നാക്ക വിഭാഗത്തെ കൂടെ നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സമുദായങ്ങളിൽ ഉൾപ്പെട്ട നേതാക്കളെ ഉന്നത സ്ഥാനങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചത്.

സവർണന്റെ പാർട്ടി
സവർണ വിഭാഗത്തിന് മാത്രം വേരോട്ടമുള്ള പാർട്ടിയെന്ന പേര് തമിഴ്നാട്ടിൽ ബിജെപിക്കുണ്ട്. ഈ പ്രതിച്ഛായ മാറ്റാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ആദ്യ പടിയായ പാർട്ടി സംസ്ഥാന അധ്യക്ഷനായി ദേശീയ പട്ടിക ജാതി കമ്മിഷൻ വൈസ് ചെയർമാൻ എൽ.മുരുകനെ (43) നിയമിച്ചിരുന്നു. മുതിര്ന്ന നേതാക്കളെ പോലും ഒഴിവാക്കിയായിരുന്നു നിയമനം.

അതൃപ്തി രൂക്ഷം
എന്നാൽ ഇതിനെതിരെ പാർട്ടിയിൽ പല നേതാക്കൾക്കും അതൃപ്തി ഉണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മറ്റ് നേതാക്കൾ അതൃപ്തി പരസ്യമാക്കിയില്ല. ഇതിനിടയിലാണ് പാർട്ടി നേതൃത്വത്തിന് പുതിയ തലവേദന.
സംസ്ഥാനത്തു നിലവിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ തലപ്പത്തുള്ളതു ബിജെപിക്ക് മാത്രമാണ്.

ജാതീയ വേർതിരിവുകൾ
കൂടാതെ ജില്ല ലീഗല്‍ വിങ് പ്രസിഡന്റായി മറ്റൊരു ദളിത് സമുദായാംഗമായ അഡ്വ ആര്‍സി കാര്‍ത്തിക്കിനെ നിയമിച്ചതിലും ഒരു വിഭാഗം അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.അതേസമയം പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് നായിനാൽ നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിൽ ഏറ്റവും ജാതീയ വേർതിരുവകൾ പ്രകടിപ്പിക്കുന്ന ജില്ലയാണ് തിരുനെൽവേലി.












Click it and Unblock the Notifications