ഡല്‍ഹി വായുമലിനീകരണം: നവംബർ 10 വരെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി, ട്രക്കുകള്‍ക്കും നിയന്ത്രണം
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമാകുന്നു. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നാലാം ദിവസവും 'സിവിയർ പ്ലസ്' വിഭാഗത്തിൽ തുടരുന്നതിനാൽ കേന്ദ്രസർക്കാർ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജി ആർ എ പി) നാലാം ഘട്ട നടപടികൾ നടപ്പാക്കുകയും ചെയ്തു. വായു മലിനീകരണം നേരിടാൻ കേന്ദ്രത്തിന്റെ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സി എക്യു എം) തയ്യാറാക്കിയ നടപടികളാണ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ അല്ലെങ്കിൽ ജിആർഎപി.
എയർ ക്വാളിറ്റി ഇൻഡക്‌സ് (എ ക്യു ഐ) 450-ൽ കൂടുതലോ അല്ലെങ്കിൽ 'സിവിയർ പ്ലസ്' വിഭാഗത്തിലോ നിലനിൽക്കുമ്പോൾ, ജിആർഎപിയുടെ കീഴിലുള്ള മലിനീകരണ മുന്നറിയിപ്പിന്റെ ഏറ്റവും ഉയർന്ന തലമാണ് ജി ആർ എപിയുടെ നാലാം ഘട്ടം. 8-പോയിന്റ് സ്റ്റേജ് IV നടപടികൾ പ്രകാരം എൽ എൻ ജി/സി എൻ ജി/ഇലക്‌ട്രിക് ട്രക്കുകള്‍ ഒഴികെയുള്ള ട്രക്കുകളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടു.

വായു മലിനീകരണതോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടുമെന്ന് ഡല്‍ഹി വിദ്യാഭാസ മന്ത്രിയും അറിയിച്ചു. 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി. ' വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാനുള്ള ഒപ്ഷന്‍ നല്‍കുന്നു,' അതിഷി എക്‌സില്‍ കുറിച്ചു.
എല്ലാ സര്‍ക്കാര്‍ സ്വകാര്യ പ്രൈമറി സ്‌കൂളുകളും രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത് നീട്ടിയതായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് 415 ആയിരുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഞായറാഴ്ച 460 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്.
ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു. ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം, റവാഡി എന്നീ മേഖലകളിലും വായു മലിനീകരണം ശക്തമാണ്.












Click it and Unblock the Notifications