ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് ജെജെപിയും, ബിജെപിക്ക് തിരിച്ചടിയായി സഖ്യകക്ഷികൾ
ചണ്ഡിഗഡ്: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത വന്ന ബിജെപി ജെജെപിയുടെ പിന്തുണയോടെയാണ് ഭരണത്തിൽ എത്തിയത്. ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയും ചെയ്തിരുന്നു. ഇതോടെ ദില്ലി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്ന ബിജെപിയുടെ രണ്ടാമത്തെ സഖ്യകക്ഷിയായി ജെജെപി. ദില്ലിയിൽ എൻഡിഎ സഖ്യത്തിന് തയ്യാറെടുത്ത ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് ഇത്.
തുര്‍ക്കികള്‍ക്ക് പോലും തൈമൂര്‍ ഭീകരനാണ്... ഇവിടെ ചിലര്‍ ആ പേരിടുന്നു, സെയ്ഫിനെതിരെ ബിജെപി!!
തിരഞ്ഞെടുപ്പിൽ ചിഹ്നം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രതികരിച്ച ദുഷ്യന്ത് ചൗട്ടാല പുതിയ ചിഹ്നത്തിൽ മത്സരിക്കാൻ ജെജെപിയില്ലെന്നും കൂട്ടിച്ചേർത്തു. നേരത്തെ ശിരോമണി അകാലിദളും ദില്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച ശിരോമണി അകാലിദൾ ബിജെപി ബന്ധം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള തർക്കവും സഖ്യത്തിൽ വിള്ളലുണ്ടാക്കി. താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം അകാലിദൾ അംഗീകരിച്ചില്ലെന്നാണ് വിവരം.
'' തിരഞ്ഞെടുപ്പ് ചിഹ്നം വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ദില്ലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നില്ല. താക്കോലോ പാദരക്ഷയോ ചിഹ്നമായി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും ഇത് മറ്റൊരു സംഘടനയ്ക്കാണ് അനുവദിച്ചത്. ഈ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്ന് ജെജെപി തീരുമാനിക്കുകയായിരുന്നു'' ജെജെപി വക്താവ് ട്വീറ്റ് ചെയ്തു.
ദില്ലിയിലെ 70 നിയമസഭാ സീറ്റുകളിൽ 67 ഇടത്താണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തുന്നത്. മറ്റു 3 സീറ്റുകൾ എൻഡിഎയിലെ സഖ്യകക്ഷികൾക്ക് നൽകാനായിരുന്നു തീരുമാനം. രാം വിലാസ് പസ്വാന്റെ എൽജെപിക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും സീറ്റ് വാഗദാനം ചെയ്തിട്ടുണ്ടെന്ന് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി എട്ടാം തീയതിയാണ് ദില്ലിയിൽ തിരഞ്ഞെടുപ്പ് നടക്കുക. 11ന് ഫലം അറിയാം.