ബിജെപി ആം ആദ്മിയെ ഭയപ്പെടുന്നു; 2024 ൽ പോരാട്ടം മോദിയും കെജരിവാളും തമ്മിലെന്ന് സിസോദിയ
ദില്ലി: 2024 ൽ മൂന്നാമതും ഭരണതുടർച്ച ആഗ്രഹിക്കുന്ന ബി ജെ പിയെ സംബന്ധിച്ച് കാര്യങ്ങൾ അത്രകണ്ട് എളുപ്പമല്ലെന്ന് തന്നെയാണ് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. ബിഹാറിലേത് അടക്കമുള്ള തിരിച്ചടികൾ നേതൃത്വത്തിന്റെ ആശങ്ക ഉയർത്തുന്നുണ്ട്. 2019 ന് വിരുദ്ധമായി ബി ജെ പിയേയും മോദിയേയും വീഴ്ത്താൻ പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് ചെറുതല്ലാത്ത ഭീതി ബി ജെ പി ക്യാമ്പിലും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി പ്രതിപക്ഷ നേതാക്കളെ ഉന്നം വെയ്ക്കുന്നത് ഈ ആശങ്കയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. ദില്ലിയിൽ ആം ആദ്മിയെ ലക്ഷ്യം വെച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ അന്വേഷണവും ഇതിന്റെ ഭാഗമായി തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2024 ൽ ബി ജെ പിയ്ക്കെതിരെ പടനയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ മുൻ നിരയിലേക്ക് ആം ആദ്മി വളർന്ന് വരുമെന്നതാണ് ബി ജെ പിയെ ആശങ്കപ്പെടുത്തുന്നത്. ദില്ലിയും കടന്ന് പഞ്ചാബിൽ എത്തി നിൽക്കുന്ന ആം ആദ്മി ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. തങ്ങളടെ കോട്ടയായ ഗുജറാത്തിൽ ആം ആംദ്മിക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ബി ജെ പിക്കുള്ളിൽ അസ്വസ്ഥതകൾ പുകയുന്നുണ്ട്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ പോരാട്ടം മോദി-അരവിന്ദ് കെജരിവാൾ ആയിരിക്കുമെന്നതാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്ന് സിസോദിയ പ്രതികരിച്ചു.

മദ്യനയം സുതാര്യമാണ്. ഒരുപക്ഷേ തന്നെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വരെയുണ്ട്. എന്നാൽ അതൊന്നും പ്രവർത്തിക്കുന്നതിൽ നിന്ന് തങ്ങളെ തടയില്ലെന്ന് സിസോദിയ ആവർത്തിച്ചു. ന്യൂയോർക്ക് ടൈംസിന്റെ മുൻപേജിൽ ദില്ലി സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ചതടക്കം ബി ജെ പിയുടെ ഉറക്കം കെടുത്തിയിട്ടുണ്ടെന്ന് സിസോദിയ വിമർശിച്ചു. മദ്യനയത്തിലൂടെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത് തന്നെ അല്ലെന്നും മറിച്ച് അരവിന്ദ് കെജരിവാളിനെ ആണെന്നും സിസോദിയ പറയുന്നു.

കെജരിവാൾ സര്ക്കാരിന്റെ നേട്ടം ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ട്. ദേശീയ ബദൽ എന്ന നിലയിൽ ആം ആദ്മിയെ ജനങ്ങൾ അംഗീകരിച്ച് കഴിഞ്ഞെന്നും സിസോദിയ പറയുന്നു. ആം ആദ്മി സർക്കാർ പാവങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോർപറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ നിലകൊള്ളുന്നതെന്നും സിസോദിയ പറഞ്ഞു. അതേസമയം ആം ആദ്മിയെ ലക്ഷ്യം വെച്ചുള്ള ബി ജെ പിയുടെ ഈ നീക്കങ്ങൾക്ക് ഗുജറാത്തിൽ മറുപടി പറയാനുള്ള തയ്യാറെടുപ്പിലാണ് കെജരിവാളും കൂട്ടരും.

അടുത്ത ദിവസം മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളെ അണിനിരത്തി ഗുജറാത്തിൽ മോദിയുടെ ജൻമനാട്ടിൽ നിന്ന് തുടങ്ങിയ വമ്പൻ പര്യടനമാണ് ആം ആദ്മി നടത്തുക. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പരിപാടികളിലായിരിക്കും കൂടുതലായി സിസോദിയ പങ്കെടുക്ക. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽ ആം ആദ്മിക്ക് സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ബി ജെ പിക്കെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ആം ആദ്മി. മദ്യനയത്തിൽ അന്വേഷണ ഏജൻസികളെ ഇറക്കിയുള്ള വേട്ടയാടലോടെ ബി ജെ പി വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിൽ സ്വയം പ്രതിഷ്ഠിക്കാനാണ് ആം ആദ്മി പദ്ധതി.












Click it and Unblock the Notifications