ദില്ലിയിലെ ദയനീയ പരാജയം; പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു
ദില്ലി: ദില്ലി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാജി. 15 വർഷം തുടർച്ചയായി രാജ്യതലസ്ഥാനം ഭരിച്ച കോൺഗ്രസിന് തുടർച്ചയായ നാലാം തവണയും കനത്ത തിരിച്ചടിയാണ് നേടിടേണ്ടി വന്നത്. ഒരു സീറ്റിൽ പോലും നേടാതെ കോൺഗ്രസ് ചിത്രത്തിൽ നിന്നും പുറത്തായി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുഭാഷ് ചോപ്ര പ്രതികരിച്ചിരുന്നു.
ഇത്തവണ ദില്ലിയില്‍ 4.26 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസ് നേടിയത്. മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ദില്ലിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 66 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ബെല്ലിമാരണ്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു അൽപ്പ നേരത്തേക്കെങ്കിലും മുന്നിലെത്താൻ കഴിഞ്ഞത്.

മത്സരിച്ച 66 മണ്ഡലങ്ങളില്‍ 63 ഇടത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായത്.പിസിസി അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ട് മാത്രമാണ് നേടിയത്. 60ൽ പരം സീറ്റുകളിലും വിജയം ഉറപ്പിച്ചാണ് ആം ആദ്മി പാർട്ടി ഭരണത്തുടർച്ച നേടിയിരിക്കുന്നത്.
ദയനീയ പരാജയത്തെ തുടർന്ന് പാർട്ടിക്ക് അകത്തും പുറത്തും രൂക്ഷ വിമർശനമാണ് ഉയർന്നത്. മുതിർന്ന നേതാക്കൾ അടക്കം പ്രചാരണത്തിൽ നിന്നു വിട്ടു നിന്നതും, ആം ആദ്മിക്കും ബിജെപിക്കുമെതിരെ ശക്തമായ പ്രചാരണം നടത്താൻ കഴിയാത്തതും ദുർബലമായ സംഘടനാ സംവിധാനങ്ങളും കോൺഗ്രസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications