സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന് വീണ്ടും കുരുക്ക്, കുറ്റമുക്തനാക്കിയതിനെ ദില്ലി പോലീസിന്റെ അപ്പീൽ
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിടാതെ ദില്ലി പോലീസ്. ശശി തരൂരിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിന് എതിരെ ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ വര്‍ഷമാണ് വിചാരണ കോടതി തരൂരിനെ കേസില്‍ നിന്നും ഒഴിവാക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ദില്ലി പോലീസിന്റെ ഈ പുതിയ നീക്കം.
2021 ഓഗസ്റ്റ് 18ന് ആണ് ദില്ലി റോസ് അവന്യൂ കോടതി സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. വിധി വന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ദില്ലി പോലീസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദില്ലി പോലീസിന്റെ അപ്പീലില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ബെഞ്ച് ശശി തരൂരിന് നോട്ടീസ് അയച്ചിട്ടുണ്ട്. തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ ദില്ലി പോലീസിന്റെ ഹര്‍ജിയെ എതിര്‍ത്തു.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇത്രയും കാലതാമസം എടുത്തത് തരൂരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ദില്ലി പോലീസിന്റെ ഹര്‍ജിക്ക് മുന്‍പായി കാലതാമസം വരുത്തിയതിനെതിരെയുളള വാദം പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചു. മാധ്യമ വിചാരണ ഒഴിവാക്കുന്നതിന് വേണ്ടി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കക്ഷികള്‍ക്കല്ലാതെ മറ്റാര്‍ക്കും കൈമാറരുത് എന്ന് നേരത്തെ വിവിധ കോടതികള്‍ ഉത്തരവിട്ടിരിക്കുന്നത് അഡ്വ. വികാസ് പഹ്വ ചൂണ്ടിക്കാട്ടി.
ഇത് പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കക്ഷികള്‍ക്ക് മാത്രമേ ലഭ്യമാക്കാവൂ എന്ന് നിര്‍ദേശിച്ചു. ഇത് ദില്ലി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ രൂപാലി ബന്ധോപാധ്യായ എതിര്‍ത്തില്ല. കേസ് 2023 ഫെബ്രുവരി 7ന് പരിഗണിക്കാനായി മാറ്റി വെച്ചു. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദില്ലി പോലീസ് തരൂരിന് മേല്‍ ചുമത്തിയിരുന്നത്.
എന്നാല്‍ തരൂരിനെതിരെയുളള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി തരൂരിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. 2014 ജനുവരി 17നാണ് ദില്ലിയിലെ ആഢംബര ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം സംബന്ധിച്ച് പല കഥകളും ഉയര്‍ന്ന് വന്നിരുന്നു. മിക്കതിലും ശശി തരൂര്‍ പ്രതിസ്ഥാനത്ത് വന്നു.
2015 ജനുവരി 1ന് ദില്ലി പോലീസ് കൊലപാതകത്തിന് കേസെടുത്തു. 2018 മെയില്‍ ശശി തരൂരിന് എതിരെ ആത്മഹത്യാ പ്രേരണ അടക്കമുളള വകുപ്പുകള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദ പുഷ്‌കറിനെ ആത്മഹത്യയിലേക്ക് നയിക്കാനോ അവരെ ശരീരികമായി ഉപദ്രവിക്കാനോ ശശി തരൂര്‍ ശ്രമിച്ചതായി തെളിയിക്കാവുന്നതൊന്നും പ്രഥമദൃഷ്ട്യാ പോലും കാണുന്നില്ലെന്നാണ് തരൂരിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്ന് പ്രത്യേക കോടതി ജഡ്ജ് ഗീതാഞ്ജലി ഗോയല്‍ പറഞ്ഞത്.
പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
7 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു കേസില്‍ തരൂര്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. കേസിന്റെ കാലത്ത് തരൂരിന് എതിരെ വടക്കേ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ തോതില്‍ തന്നെ മാധ്യമ വിചാരണ നടന്നിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തരൂരിന് എതിരെ ഈ കേസ് പ്രചാരണ വിഷയമായി. എങ്കിലും തരൂര്‍ ആ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ഉണ്ടായി. വിഷം ഉളളില്‍ ചെന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാത്രമല്ല സുനന്ദയുടെ ശരീരത്തില്‍ ദിവസങ്ങളുടെ മാത്രം പഴക്കമുളള നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു.