ദില്ലി കലാപം; അന്വേഷണം ഒരു ദിശയിലേക്ക് മാത്രമെന്ന് കോടതി, എതിരാളിയുടെ പങ്ക് കാണിക്കുന്നതില്‍ പരാജയം
ദില്ലി: 53 പേരുടെ കൊലപാതകത്തിനും ആരാധനാലയങ്ങളും വീടുകളും ഉള്‍പ്പടെ നിരവധി കെട്ടിടങ്ങളുടെ തകര്‍ക്കപ്പെടലിനും ഇടയാക്കിയ ദില്ലി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് വിമര്‍ശനവുമായി കോടതി. പട്യാല ഹൗസ് കോടതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദില്ലി പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി ആസിഫ് ഇഖ്ബാൽ തൻഹയെ റിമാൻഡ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

പോലീസ് പരാജയപ്പെട്ടു
കലാപത്തെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കലാപകാരികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കണ്ടെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ തയ്യാറാകണെന്നും പട്യാല ഹൗസ് കോടതി ഡെപ്യൂട്ടി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

അസ്വസ്ഥതപ്പെടുത്തുന്ന വസ്തുത
കേസ് ഡയറിയുടെ പരിശോധന അസ്വസ്ഥതപ്പെടുത്തുന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നായിരുന്നു അഡീഷണൽ സെഷൻസ് ജഡ്ജ് ദർമേന്ദ്ര റാന അഭിപ്രായപ്പെട്ടത്. ഒരു വിഭാഗത്തെ പ്രത്യേകം ലക്ഷ്യംവച്ചുള്ള അന്വേഷണം നടക്കുന്നതായുള്ള പ്രതീതിയാണ് ദില്ലി കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ രേഖകള്‍ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എതിരാളി വിഭാഗത്തിന്റെ പങ്ക്
'എതിരാളി വിഭാഗത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നതിൽ ഇൻസ്പെക്ടർമാരായ ലോകേഷ്, അനിൽ എന്നിവർ പരാജയപ്പെട്ടു. ഈ സാഹചര്യം കണക്കിലെടുത്ത് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുന്നതിൽ ഡിസിപി ശ്രദ്ധചെലുത്തണം. അന്വേഷണം നിരീക്ഷിക്കുകയും ന്യായമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണം'- ജഡ്ജ് ദർമേന്ദ്ര റാന പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡി
അതേസമയം, യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ആസിഫ് ഇഖ്ബാൽ തൻഹയെ ജൂൺ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കാൻ അനുവദിച്ചു. ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ആസിഫ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയായിരുന്നു വീണ്ടും മറ്റൊരു കേസിൽ കസ്റ്റഡി ആവശ്യപ്പെട്ടത്. ജാമിയ കേസിൽ ആസിഫിന് കോടതി ജാമ്യവും അനുവദിച്ചു.

ജാമിയ വിദ്യാർത്ഥി
ഇതുസംബന്ധിച്ച് ഏത് അന്വേഷണമാണ് ഇനി നടത്താനുള്ളതെന്ന് വ്യക്തമാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി, ജൂൺ 25 വരെ ആസിഫിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ദില്ലി കലാപ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ ജാമിയ വിദ്യാർത്ഥിയാണ് ആസിഫ്, സഫൂറ സർഗാർ, മീരാൻ ഹൈദർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പോലീസ് വാദം
ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരായി ജാമിയ സര്‍വകലാശാലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചതിലും ദില്ലി കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലില്‍ നിന്ന് ചില രേഖകള്‍ കണ്ടെടുത്തതായുമാണ് പോലീസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications