ദില്ലി കലാപം: സല്‍മാന്‍ ഖുര്‍ഷിദ്, വൃന്ദ കരാട്ട് എന്നിവര്‍ക്കെതിരെ ദില്ലി പൊലീസിന്റെ കുറ്റപത്രം
ദില്ലി: ദില്ലി കലാപകേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കരാട്ടിന്റെയും കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെും പേര് ഉള്‍പ്പെടുത്തി പൊലീസ്. ഇവരെ കൂടാതെ യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ദില്ലി കലാപത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സിഎഎയ്‌ക്കെതിരെ നടന്ന പ്രതിഷേധ സമരത്തില്‍ പ്രകോപനമായ രീതിയില്‍ പ്രസംഗിച്ചുവെന്നും ഇത് കലാപത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസിന്റെ വാദം.
ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തിലെ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന സ്ഥലത്തെത്തുകയും അവിടെ നിന്ന് പ്രകോപനപരമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സിആര്‍പിസി 161 സെക്ഷന്‍ പ്രകാരമാണ് സാക്ഷികള്‍ മൊഴി നല്‍കിയത്.

നേരത്തെ ദില്ലി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ഒമ്പത് പേരെ ദില്ലി പൊലീസ് ചേര്‍ത്തിരുന്നു. യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയന്തി ഘോഷ്, ദില്ലി യൂണിവേഴ്സിറ്റി പ്രൊഫസറും സാമൂഹ്യ പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗൗരവമേറിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭകരോട് ഏതറ്റം വരെയും പോകാനായി ഇവര്‍ ആഹ്വാനം ചെയ്തെന്നാണ് പോലീസ് ആരോപിച്ചത്. സിഎഎയും എന്‍ആര്‍സിയും മുസ്ലീം വിരുദ്ധമാണെന്ന് ഇവര്‍ പ്രചാരണം നടത്തി മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന് പോലീസ് പറയുന്നു. ഇവര്‍ മുസ്ലീങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി 23നും 26നും ഇടയില്‍ നടന്ന കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.












Click it and Unblock the Notifications