1984 ലെ സിഖ് വിരുദ്ധ കലാപം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കോടതി; രാത്രിയിലും കോടതികൾ തുറന്നിരിക്കും
ദില്ലി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപത്തില്‍ ശക്തമായ നിലപാടുമായി ദില്ലി ഹൈക്കോടതി. ഇനിയുമൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നാണ് കോടതി പറഞ്ഞത്. സിഖ് വിരുദ്ധ കലാപം സൂചിപ്പിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. നടപടികള്‍ ഈ കോടതിയുടെ നിരീക്ഷണത്തില്‍ അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കലാപക്കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗം അമിക്കസ് ക്യൂറിയാകും. കേസുമായി ബന്ധപ്പെട്ട കോടതിയെ സഹായിക്കുന്നതിനാണിത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയും കലാപ മേഖല സവന്ദര്‍ശിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണം. ജനവിശ്വാസം വീണ്ടെടുക്കണം. പരിക്കേറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കണം. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആശങ്കയുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സെഷന്‍സ് കോടതികള്‍ രാത്രിയും പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
ദില്ലി പോലീസിനെ 'പൊരിച്ച്' ഹൈക്കോടതി; കപില്‍ മിശ്രയുടെ പ്രസംഗം കോടതി മുറിയില്‍ കേള്‍പ്പിച്ചു
കേന്ദ്രത്തിലെയും ദില്ലിയിലെയും സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീത് നല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. കലാപം അവസാനിപ്പിക്കാന്‍ ഇരുസര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു ഐബി ഓഫീസര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വിഷയത്തില്‍ വേഗത്തില്‍ ഇടപെടലുണ്ടാകണമെന്നും ജസ്റ്റിസ് മുരളീധര്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു.
Recommended Video
12.30ന് ഹര്‍ജികള്‍ പരിഗണിച്ച കോടതി വീണ്ടും 2.30ന് വാദം കേള്‍ക്കുകയായിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചത്. എന്നാല്‍ ഈ പ്രസംഗത്തിന്റെ വീഡിയോ കണ്ടില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇത് കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. ശേഷം വീഡിയോ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചു. പ്രസംഗത്തിന്റെ പൂര്‍ണരൂപം അടങ്ങിയ വീഡിയോ ദില്ലി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു.