പെട്രോൾ പമ്പ്, സ്വർണ്ണകട, കള്ളപ്പണം വെളുപ്പിച്ചത് ഇങ്ങനെ, പണം ഒഴുകിയത് 17.92 ലക്ഷം അക്കൗണ്ടുകളിൽ!
ദില്ലി: നിരോധിച്ച നോട്ടുകളുടെ 99 ശതമാനത്തിലധികം ബാങ്കുകളിൽ തിരിച്ചെത്തി എന്നായി റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ എങ്ങിനെ ഇത്രയധികം നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ എത്തി എന്നത് എല്ലാവർക്കുമുള്ള സംശയമാണ്. നോട്ട് നിരോധനത്തിനെതിരെ ഉയർന്ന ഏറ്റവും കടുത്ത വിമർശനം കള്ളപ്പണം കണ്ടെത്താൻ ഈ നടപടി കൊണ്ട് കഴിഞ്ഞില്ല എന്നതാണ്. മാത്രമല്ല, വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കാൻ ഇത് വഴിയൊരുക്കി കൊടുത്തു എന്ന വിമർശനവും ശക്തമാണ്. ബാങ്കുകളിലേക്ക് നിരോധിച്ച നോട്ടുകൾ ഇത്രയധികം ഏതൊക്കെ വഴികഴളിലൂടെയാണ് എത്തിയതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പഴയ തീയതി രേഖപെടുത്തിയുള്ള വില്പന, പാൻ കാർഡ് നിബന്ധന ഒഴിവാക്കാൻ ബില്ലുകൾ സ്പ്ലിറ്റ് ചെയ്ത് നൽകൽ, ഇല്ലാത്ത വില്പന കാണിക്കുക, ഭാവിയിലെ വിൽപനക്കായി ക്യാഷ് അഡ്വാൻസ് വാങ്ങുകയും കൊടുക്കുകയും ചെയ്യുക തുടങ്ങി ഒട്ടേറെ രീതികൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടിട്ടുണ്ട്. ഈ പറഞ്ഞ വെളുപ്പിക്കലെല്ലാം കാലക്രമേണ നിയമവിധേയമാക്കാൻ കഴിയും. ടാക്‌സ് വിദഗ്ധരെ ഉപയോഗിച്ചു കണക്കുകൾ ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാവകാശം ലഭിക്കുന്നു എന്നതാണ് എറ്റവും വലിയ പ്രത്യേകത. തൊഴിലാളികൾക്ക് മൂൻകൂർ ശമ്പളം കൊടുത്തും സ്വർണ്ണം വാങ്ങികൂട്ടിയും സഹകരണ സംഘങ്ങൾ വഴിയും ഷെൽകമ്പനികൾ വഴിയും പെട്രോൾ പമ്പുകൾ വഴിയുമാണ് ബാങ്കുകളിൽ നിരോധിച്ച നോട്ടുകൾ എത്തിയിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
സഹകരണ സ്ഥാപനങ്ങൾ കോടികൾ വെളുപ്പിച്ചു
പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയാണ് കൂടുതൽ നിരോധിച്ച നോട്ടുകൾ മാറിയിട്ടുള്ളത്. നോട്ട് നിരോധിച്ച നവംബർ എട്ടിന് രാത്രി തന്നെ ഇത്തരത്തിൽ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി റിപ്പോർട്ടിൽ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിലും സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ വലിയ തോതിൽ തിരിമറി നടന്നതായി കരുതുന്നുണ്ട്. കോടിക്കണക്കിന് രൂപ തിരിമറിയിലൂടെ സഹകരണ ബാങ്കുകളിൽ എത്തിയതായി ആദായ നികുതി വകുപ്പിന് വ്യക്തമായ വിവരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
തൊഴിലാളികൾക്ക് പാരിതോഷികം
തൊഴിലാളികൾക്ക് മുൻകൂട്ടി ശമ്പളവും പാരിതോഷികങ്ങൾ നൽകിയും പണം വെളുപ്പിച്ചിട്ടുണ്ട്. സിവിൽ കോൺട്രാക്ടർമാരും ചെറുകിട കമ്പനികളും വ്യാപാര സ്ഥാപനങ്ങളും മറ്റും ജീവനക്കാർക്ക് കൂലിയും മറ്റ് ആനുകൂല്യങ്ങളും മുതൽ അഡ്വാൻസ് ശമ്പളം വരെ നൽകിയത് 500, 1000 രൂപ നോട്ടുകളായിരുന്നു. കോടികൾ തന്നെ ഇങ്ങനെ വെളുപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.ഭൂമി ഇടപാടുകാരാണ് വെളുപ്പിക്കുന്നതിനുള്ള മാർഗമായി മാറിയ മറ്റൊരു വിഭാഗം. ഓപ്പറേഷൻ ക്‌ളീൻ മണി' എന്ന പേരിൽ ആദായ നികുതി വകുപ്പ നടത്തിയ അന്വേഷണത്തിൽ 17 .92 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്തരത്തിൽ അസാധാരണമാം വിധത്തിൽ പണം ഒഴുകിയെത്തിയതായി കണ്ടെത്തിയിരിക്കുന്നത്. കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 13 .33 ലക്ഷം അകൗണ്ടുകളിൽ മാത്രം എത്തിയത് 2 .89 ലക്ഷം കോടി രൂപയാണ്. ആദായ നികുതി അധികൃതരുടെ നോട്ടീസിന് ഇതിനകം 9 .72 ലക്ഷം അകൗണ്ടുടമകൾ ഓൺ ലൈനായി മറുപടി നല്കിയിട്ടിട്ടുണ്ട്.
ഷെൽ കമ്പനി മറ്റൊരു മാർഗം
വ്യാജമായി രജിസ്റ്റർ ചെയ്ത, വർഷങ്ങളായി കാര്യമായ ഒരു ഇടപാടും ഇല്ലാതിരുന്ന കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് 2016 നവംബർ എട്ടിനും ഡിസംബർ 30 നും ഇടയിൽ കോടികൾ ഒഴുകിയെത്തിയിട്ടുണ്ടെന്ന് ആധാ.യ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് ലക്ഷം കമ്പനികൾക്ക് ഇതിനകം നോട്ടീസ് നല്കിയിട്ടുണ്ട്. എത്ര നിക്ഷേപം ഇങ്ങനെ എത്തിയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ആയിരകണക്കിന് കോടി രൂപ ഇത്തരത്തിൽ ബാങ്കുകളിൽ തിരികെ എത്തിയിട്ടുണ്ട്. ഷെൽ രമ്പനികൾ വഴി ഇത്തരത്തിൽ കോടികളാണ് വെളുപ്പിച്ചിട്ടുള്ളത്.
പെട്രോൾ പമ്പും സ്വർണ്ണ കടയും
നിരോധനം വന്ന ശേഷം കുറെ നാളത്തേക്ക് പമ്പുകളിൽ നിരോധിച്ച നോട്ടുകൾ സ്വീകരിക്കാൻ അനുമതി ഉണ്ടായിരുന്നു. പെട്രോൾ പമ്പുകൾ വഴിയും കൂടുതൽ നിരോധിച്ച നോട്ട് മാറ്റിയെടുത്തിട്ടുണ്ടെന്ന് അദായനികുതി വ്യക്തമാക്കുന്നു. ഈ നാളുകളിൽ മഹാഭൂരിപക്ഷം പമ്പുകളും ബാങ്കിൽ അടച്ചത് നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളായിരുന്നു എന്നാണ് കണ്ടെത്തൽ. സ്വർണ്ണം വാങ്ങി കൂട്ടിയും നിരോധിച്ച നോട്ടുകൾ മാറ്റിയിട്ടുണ്ട്. നവംബർ എട്ടിന് രാത്രിയിൽ പല വലിയ സ്വർണ്ണ കടകളിലും തിരക്കോട് തിരക്കായിരുന്നു. ഇത്തരത്തിൽ പിന്നീടും സ്വർണ്ണം വാങ്ങികൂട്ടിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തമായ ഞെട്ടിക്കുന്ന ഒരു കാര്യം നവംബർ എട്ടിന്റെ രാത്രിയിലെ സി സി ടി വി ഫുട്ടേജ് പല സ്വർണ്ണ കടകളിലും ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്.
'ഓപ്പറേഷൻ ക്‌ളീൻ മണി'
'ഓപ്പറേഷൻ ക്‌ളീൻ മണി' എന്ന പേരിൽ ആദായ നികുതി വകുപ്പ നടത്തിയ അന്വേഷണത്തിൽ 17 .92 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്തരത്തിൽ അസാധാരണമാം വിധത്തിൽ പണം ഒഴുകിയെത്തിയതായി കണ്ടെത്തിയിരിക്കുന്നത്. പഴയ തീയതി രേഖപെടുത്തിയുള്ള വില്പന, പാൻ കാർഡ് നിബന്ധന ഒഴിവാക്കാൻ ബില്ലുകൾ സ്പ്ലിറ്റ് ചെയ്ത് നൽകൽ, ഇല്ലാത്ത വില്പന കാണിക്കുക, ഭാവിയിലെ വിൽപനക്കായി ക്യാഷ് അഡ്വാൻസ് വാങ്ങുകയും കൊടുക്കുകയും ചെയ്യുക തുടങ്ങി ഒട്ടേറെ രീതികൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടിട്ടുണ്ടെന്നും അദായനികുതി റിപ്പോർട്ട് ചെയ്യുന്നു.