നെവർ നെവർ... എൻസിപി- ബിജെപി സഖ്യം ഒരിക്കലുമില്ല! ഫട്നാവിസിന്റെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
മുംബൈ: ഒറ്റ രാത്രിയിലെ വമ്പന്‍ അട്ടിമറിക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. അതിനിടെ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ബിജെപിക്ക് പണി കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്‍സിപിയുമായി ഒരിക്കലും ബിജെപി സഖ്യമുണ്ടാക്കില്ല എന്നാണ് ട്വീറ്റില്‍ ദേവേന്ദ്ര ഫട്‌നാവിസ് അന്ന് പറഞ്ഞത്.
ഒരു ലക്ഷം കോടിയുടെ കേസ്, 70,000 കോടിയുടെ അഴിമതി! അജിത് പവാർ കാല് മാറിയതിന് പിന്നിലെന്ത്?
2014 സെപ്റ്റംബര്‍ 26നാണ് ദേവേന്ദ്ര ഫട്‌നാവിസ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ''ബിജെപി ഒരിക്കലും എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ല. മറിച്ചുളള പ്രചാരണങ്ങള്‍ പ്രത്യേക ലക്ഷ്യം വെച്ചുളളവയാണ്. നിയമസഭയില്‍ എന്‍സിപിയുടെ അഴിമതി തുറന്ന് കാട്ടിയത് ഞങ്ങളാണ്. മറ്റുളളവര്‍ നിശബ്ദരായിരുന്നു'' എന്നാണ് ട്വീറ്റ്.
എന്‍സിപി നേതാവ് അജിത് പവാറിനെ ബിജെപി ക്യാമ്പിലെത്തിച്ച് ഉപമുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍സിപിയും തമ്മിലായിരുന്നു പ്രധാന പോര്. അജിത് പവാറിനും ശരദ് പവാറിനും എതിരെയുളള അഴിമതിക്കേസുകള്‍ അടക്കം ഉന്നയിച്ചായിരുന്നു നരേന്ദ്ര മോദിയും ദേവേന്ദ്ര ഫട്‌നാവിസും അടക്കമുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കത്തിക്കയറിയത്.
രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കൂ! മഹാരാഷ്ട്രയിൽ നാണം കെട്ട് കോൺഗ്രസ്, ഒന്നുമറിയാതെ രാഹുൽ വിദേശത്ത്
എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന വഴങ്ങാതെ വന്നതോടെ ബിജെപി എന്‍സിപിയുടെ അജിത് പവാറിനെ മറുകണ്ടം ചാടിക്കുകയായിരുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നവംബര്‍ 30 വരെയാണ് ഫട്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സമയം അനുവദിച്ചിരിക്കുന്നത്. അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരില്‍ പലരും ശരദ് പവാറിന്റെ പക്കലേത്ത് തിരിച്ചെത്തുന്നത് ബിജെപിക്ക് വെല്ലുവിളിയാകും.
BJP will never, never, never have any alliance with NCP. Rumours are motivated. We exposed their corruption in assembly. Others were silent.
— Devendra Fadnavis (@Dev_Fadnavis) September 26, 2014