'രാഹുൽ ഹാർവേഡിൽ പഠിച്ചതൊന്നും കണ്ടില്ല, വ്യാജമല്ലാത്തത് എന്തെങ്കിലും ഉണ്ടോ’; പരിഹസിച്ച് ബിജെപി
ദില്ലി: രാഹുൽ ഗാന്ധി ഹാർവഡിലും കേംബ്രിഡ്ജ് സർവ്വകലാശാലയിലും പഠിച്ചയാളാണെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ പരിഹാസവുമായി ബിജെപി. ഹാർവഡിലും കേംബ്രിഡ്ജിലും പഠിച്ചയാളെയാണ് ബി ജെ പി പപ്പു എന്ന് വിളിച്ച് പരിഹസിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. എന്നാൽ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിൽ എവിടേയും അതേകുറിച്ച് പരാമർശമില്ലെന്ന് ബി ജെ പി ഐടി സെൽ തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കുടുംബത്തിന് വ്യാജമല്ലാത്തതായി എന്തെങ്കിലും ഉണ്ടോയെന്നും മാളവ്യ പരിഹസിച്ചു.
ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി രാജ്ഘട്ടിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവേയായിരുന്നു രാഹുലിനെ കുറിച്ചുള്ള പരാമർശം. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളായ ഹാർവഡിലും കേംബ്രിജിലും പഠിച്ചിട്ടും രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയോ യാഥാർത്ഥ്യങ്ങളോ കാണാതെയാണ് മാധ്യമങ്ങളും ബി ജെ പിയും അദ്ദേഹത്തെ പപ്പുവാക്കിയത്. എന്നാൽ അദ്ദേഹം രാജ്യത്ത് ജനങ്ങൾക്കൊപ്പം നടന്ന ശോഷം പാർലമെന്റിൽ ചോദ്യം ഉയർത്തിയപ്പോൾ കേന്ദ്രത്തിന് മറുപടിയില്ല, അവർ അദ്ദേഹത്തെ ഭയന്നു', എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

ഇതിന് തന്റെ അയോഗ്യനാക്കപ്പെട്ട സഹോദരനെ പോലെ തന്നെ പ്രിയങ്കയും കളവ് പറയുകയാണെന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസം. ' രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലൊന്നും ഹാർവാർഡിൽ നിന്നുള്ള ബിരുദം പരാമർശിക്കുന്നില്ല. അയോഗ്യനാക്കപ്പെട്ട സഹോദരനെപ്പോലെ പ്രിയങ്ക വാദ്രയും കള്ളം പറയുകയാണ്. കുടുംബത്തിൽ വ്യാജമല്ലാത്തത് എന്തേലും ഉണ്ടോ?', അമിത് മാളവ്യ കുറിച്ചു.
പ്രസംഗത്തിൽ പപ്പുവെന്ന് പ്രിയങ്ക എത്ര തവണ പരാമർശിച്ചു എന്നതിലേക്ക് താൻ കടക്കുന്നില്ലെന്നും പ്രിയങ്കയെ പരിഹസിച്ച് കൊണ്ട് അമിത് മാളവ്യ കുറിച്ചു. അതേസമയം ബി ജെ പിക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. 'ബി ജെ പി ഐ ടി സെൽ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും വ്യാജ വാർത്തകളിൽ സ്പെഷ്യലൈസേഷനുമായി സ്വയം നാണംകെട്ട് തുടരുകയാണ് അവർ ', എന്ന് കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയി കുറിച്ചു.
സുരക്ഷാ കാരണങ്ങളാൽ ഒരാൾക്ക് എന്തുകൊണ്ട് സ്കൂളുകളും കോളജുകളും മാറേണ്ടി വരുന്നതെന്ന് ബി ജെ പിക്ക് ഒരുകാലത്തും മനസ്സിലാകില്ലെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.












Click it and Unblock the Notifications