കോൺഗ്രസും ജെഡിഎസും മാത്രമല്ല ബിജെപിയും ചതിച്ചു? കർണാടക വിമത എംഎൽഎമാരിൽ അതൃപ്തി പുകയുന്നു! ഇനിയെന്ത്?
ബാംഗ്ലൂർ: കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബി ജെ പി സർക്കാർ രൂപീകരിച്ച് ഭരണം തുടങ്ങുമ്പോൾ ഏറ്റവും നഷ്ടമുണ്ടായിരിക്കുന്നത് ഈ 17 പേർക്കാണ്. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വിട്ടുനിന്ന 17 എം എൽ എമാർക്ക്. നിലവിലെ സഭയിൽ നിന്നും സ്പീക്കർ രമേഷ് കുമാർ ഇവരെ അയോഗ്യരാക്കി. അതുകൊണ്ടും കഴിഞ്ഞില്ല, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയുമില്ല. ചുരുക്കത്തിൽ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായ പോലെയാണ് ഇവർ ഇപ്പോൾ.
കോൺഗ്രസിൽ നിന്നും 14 പേരും ജെ ഡി എസിൽ നിന്നും 3 പേരുമാണ് അയോഗ്യരായിക്കുന്നത്. എല്ലാവരും തങ്ങളെ സമർഥമായി ഉപയോഗിച്ചു എന്നാണ് വിമത എം എൽ എമാരിൽ പലരും ഇപ്പോൾ കരുതുന്നത്. അതിൽ സ്വന്തം പാർട്ടിക്കാരായ കോൺഗ്രസും ജെ ഡി എസും മാത്രമല്ല, പ്രതിപക്ഷത്തിരുന്ന ബി ജെ പിയും ഉണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ നിങ്ങളെ മന്ത്രിയാക്കാം എന്ന് വിമത എം എൽ എമാരില്‍ പലർക്കും ബി ജെ പി വാഗ്ദാനം നൽകിയിരുന്നത്രെ.

എന്നാൽ ബി ജെ പി സർക്കാരുണ്ടാക്കി ഭരണം തുടങ്ങുമ്പോൾ സഭയിൽ പോലും എത്താൻ പറ്റാത്ത സ്ഥിതിയിലാണ് ഈ എം എൽ എമാർ. 2023 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ലെന്ന് സ്പീക്കർ രമേഷ് കുമാർ വിലക്കിയ സാഹചര്യത്തിൽ എന്താകും തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ന ആശങ്കയും ഇവർക്കുണ്ട്. സ്വാഭാവികമായും സ്പീക്കറുടെ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുക എന്നത് തന്നെയാണ് ആദ്യത്തെ വഴി. ഇതിനൊടൊപ്പം തന്നെ പാർട്ടി നേതാക്കളിൽ സമ്മർദ്ദമുണ്ടാക്കി തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും വിമതർക്ക് പദ്ധതിയുണ്ട്.
17 എം എൽ എമാരെ സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയതോടെ ഫലത്തിൽ നേട്ടമുണ്ടാക്കിയത് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ്. 225 അംഗങ്ങളുണ്ടായിരുന്ന സഭയിലെ എണ്ണം ഇതോടെ 208 ആയി. 105 പേരുടെ പിന്തുണയുള്ള ബി ജെ പിക്ക് വിശ്വാസവോട്ട് ഇതോടെ ഒരു പരീക്ഷണമേ അല്ലാതായി. 11 കോൺഗ്രസ് എം എൽ എമാരെയും മൂന്ന് ജെ ഡി എസ് എം എൽ എമാരെയുമാണ് ഞായറാഴ്ച കർണാടക നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയത്.












Click it and Unblock the Notifications