മദ്യപിച്ച് രോഗിയോട് തട്ടിക്കയറി, മന്ത്രിക്ക് ചീത്തവിളി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് രോഗിയോടും ബന്ധുക്കളോടും മോശമായി പെരുമാറുകയും മന്ത്രിയെ ചീത്തവിളിക്കുകയും ചെയ്ത ഡോക്ടറെ സസ്പെൻഡ് ചെയ്തു. കോട്ദ്വാർ സത്പുലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറായ ശിവകുമാറിനെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ആർ രാജേഷ് കുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിൽ നിന്നും ചികിത്സ തേടി എത്തിയവരോട് ആണ് ഡോക്ടർ മോശമായി പെരുമാറിയത്. ചികിത്സയ്ക്ക് എത്തിയ രോഗിയോടും ബന്ധുക്കളോടും ആണ് ഡോ. ശിവകുമാർ മോശമായി പെരുമാറിയത്. ദേഹാസ്വസ്ഥ്യവുമായി ആശുപത്രിയിൽ എത്തിയ രോഗിയെ പരിശോധിക്കാൻ ഡോക്ടർ സമ്മതിച്ചില്ല.

ചികിത്സ കൊടുക്കുന്നതിന് പകരം രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർ പറഞ്ഞത് . എന്നാൽ ഇത് ചോദ്യം ചെയ്ത രോഗിയുടെ ബന്ധുക്കളോട് മദ്യ ലഹരിയിലായിരുന്ന ഡോക്ടർ മോശമായി പെരുമാറുകയായിരുന്നു.
ഡോക്ടറുടെ പെരുമാറ്റം ശരിയല്ലെന്നും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതും രോഗിയോട് മോശമായി പെരുമാറിയതും സ്ഥലം എംഎൽഎകൂടിയായ മന്ത്രി സത്പാൽ മഹാരാജിനെ അറിയിക്കുമെന്ന് രോഗിക്കൊപ്പം വന്നവർ പറഞ്ഞതോടെ ഡോ. ശിവകുമാർ ഇവരോട് കൂടുതൽ മോശമായ പെരുമാറി.
ചികിത്സ തേടിയെത്തിയവരേയും മന്ത്രിയേയും ഡോക്ടർ അസഭ്യം പറഞ്ഞു. ഈ സംഭവം രോഗിയുടെ കൂടെ വന്നവർ വീഡിയോയിൽ പകർത്തിയിരുന്നു. ഇതോടെയാണ് ഡോക്ടറുടെ മോശം പെരുമാറ്റം പുറത്തറിയുന്നത്.
മദ്യ ലഹരിയിൽ ഡോക്ടർ മന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ ഇവർ സാമൂഹ്യമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തു. വീഡിയോ വൈറലായതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ശിവകുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നതോടെ ഡോക്ടർക്കതിരെ പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications