ജെയ്റ്റ്ലിയുടെ മരുന്നിന് ശക്തി പോരാ... ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഐസിയുവിൽ തന്നെ, രാഹുലിന്റെ പരിഹാസം!
ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ജിഡിപി വളര്‍ച്ചാ നിരക്കിനെ സ്റ്റാര്‍ വാര്‍സ് സിനിമയിലെ പ്രയോഗം കൊണ്ട് വിമര്‍ശിച്ചതിനു പിന്നാലെയാണ് വീണ്ടും രാഹുല്‍ ജെയ്റ്റിലിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ എത്തിയിരിക്കുന്നത്.
നോട്ട് നിരോധനവും ജി എസ് ടിയും മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐസിയുവിലാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. "ഡോ. ജെയ്റ്റ്‌ലിജി, നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സമ്പദ് വ്യവസ്ഥ ഐ സി യുവിലാണ്. താങ്കള്‍ പറയുന്നു, താങ്കള്‍ ആരുടെയും പിന്നിലല്ലെന്ന്. പക്ഷെ താങ്കളുടെ മരുന്നിന് ശക്തിയില്ല". എന്നാണ് ട്വിറ്റിൽ കുറിച്ചിരിക്കുന്നത്.

മോദിക്കെതിരെയും പരിഹാസം
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരിഹാസവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ പരിഹസിച്ചു.

വ്യവസായികൾക്ക് ഭൂമി
ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി. വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ ആ പണം കാര്‍ഷിക വായ്പ എഴുതുത്തള്ളാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോദിക്ക് തന്നെ ഒന്നും മനസിലായില്ല
നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്ത്യയും പരാജയപ്പെട്ടുവെന്നും രാഹുൽഗാന്ധി പറഞ്ഞു.

മോദി സെൽഫിയെടുത്ത് കളിക്കുന്നു
ജയ് ഷായുടെ കമ്പനി റോക്കറ്റ് പോലെ കുതിച്ചു പാഞ്ഞപ്പോൽ മോദിക്ക് മിണ്ടാട്ടമില്ല. മോദി സെൽഫി എടുത്ത് കളിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

കരിദിനം
നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കം.

ചർച്ചയ്ക്ക് വഴിവെച്ചു
കഴിഞ്ഞ ദിവസം ജിഎസ്ടിക്ക് ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന പുതിയ വ്യാഖ്യാനം നടത്തിയത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ജിഡിപി വളര്‍ച്ചാ നിരക്കിനെ സ്റ്റാര്‍ വാര്‍സ് സിനിമയിലെ പ്രയോഗം കൊണ്ടും വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications