ബെംഗളൂരു ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവം നടത്തരുത്; തൽസ്ഥിതി തുടരാൻ സുപ്രീം കോടതി
ദില്ലി: ബെംഗളുരുവിലെ ഈദ്ഗാഹ് മൈതാനത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി.തത്സ്ഥിതി തുടരാൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ഈദ്ഗാഹ് മൈതാനത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടത്താൻ ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ കർണാടക വഖഫ് ബോർഡും സെൻട്രൽ മുസ്ലീം അസോസിയേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

200 വർഷമായി ഇത്തരത്തിലൊരു ചടങ്ങ് ഈദാഗാഹ് ഭൂമിയിൽ നടത്തിയിട്ടില്ലെന്നും പ്രസ്തുത ഭൂമി വഖഫിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയിൽ ഉന്നയിച്ച മറ്റ് ചോദ്യങ്ങൾ ഹൈക്കോടതി തീർപ്പാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഇന്ന് സുപ്രീം കോടതി അടിയന്തര വാദം കേൾക്കുകയായിരുന്നു.
നേരത്തേ ബെംഗളൂരു മുനിസിപ്പൽ കോർപറേഷന്റെ തീരുമാനത്തിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് വഖഫ് ബോർഡ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ബോർഡിന് വേണ്ടി ഹാജരായത്. പ്രദേശത്ത് മതസ്പർദ സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു കപിൽ സിബൽ വാദിച്ചത്.












Click it and Unblock the Notifications