ഹിന്ദി അടിച്ചേൽപ്പിച്ച് ഭാഷാ യുദ്ധത്തിന് വഴിവെക്കരുത്; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സ്റ്റാലിൻ
ദില്ലി: ഹിന്ദി അടിച്ചേൽപ്പിച്ച് കൊണ്ട് മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഐഐടി ഐഐഎം ഉൾപ്പെടെയിള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസർവീസ് റിക്രൂട്മെന്റുകൾക്കും ഹിന്ദി മുഖ്യ മാധ്യമമാക്കണമെന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ റിപ്പോര്‍ട്ടിനെതിരെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഇന്ത്യപോലൊരു രാജ്യത്ത് ഒരു ഭാഷ മാത്രം നടപ്പാക്കുന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്താൽ ഹിന്ദു സംസാരിക്കുന്നവർ മാത്രം ഇന്ത്യൻ പൗരൻമാരെന്നും മറ്റ് ഭാഷകൾ സംസാരിക്കുന്നവർ രണ്ടാംതരം പൗരൻമായും മാറ്റി നിർത്തപ്പെടുമെന്നും സ്റ്റാലിൻ പ്രതികരിച്ചു.
നാനാത്വത്തിൽ ഏകത്വമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും തുല്യമായി പരിഗണിക്കപ്പെടണമെന്നും തുല്യ അവകാശങ്ങൾക്ക് അർഹതയുണ്ടെന്നത് ബിജെപി മറന്ന് പോകരുതെന്നും സ്റ്റാലിൻ പ്രതികരിച്ചു.
മുകളിൽ പറഞ്ഞ തത്വത്തിന് വിരുദ്ധമായ നിലപാടുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്.ഹിന്ദി അടിച്ചേൽപ്പിക്കുന്നത് മറ്റൊരു ഭാഷായുദ്ധത്തിന് വഴിവെക്കും. അതിനാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിൻമാറുന്നതാണ് നല്ലതെന്നും സ്റ്റാലിൻ പ്രതികരിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തി. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവേചനപരമായ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോവുകയാണ്. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശകളടങ്ങിയ റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. ഇത് നടപ്പാക്കുന്നത്തോടെ കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാകും. കേന്ദ്രസർവീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. ഫലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും.
ഓഫീസുകളിലെ കംപ്യൂട്ടറുകൾ ഹിന്ദിയിലേക്ക് മാറ്റും. കേന്ദ്ര സർവകലാശാലകളും സാങ്കേതിക-ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും.ഒഴിച്ചുകൂടാനാകാത്തിടത്ത് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കാനാകൂ. ഭാവിയിൽ അതും ഹിന്ദിക്ക് വഴിമാറും. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.