ഉജ്ജൈന്‍ പുസ്തകോത്സവത്തിനിടെ മുസ്ലിം പുസ്തക വില്‍പ്പനക്കാരനെ ആക്രമിച്ച് ദുർഗ്ഗാ വാഹിനി സംഘം
ഉജ്ജയിൻ: മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈന്‍ പുസ്തകോത്സവത്തിൽ പുസ്തക വിൽപ്പനക്കാരനെ കൂട്ടമായി ആക്രമിച്ച് ദുർഗ്ഗാ വാഹിനി സംഘത്തില്‍പ്പെട്ട സ്ത്രീകൾ. ഹോം ഡെലിവറിക്ക് ബന്ധപ്പെടാനുള്ള നമ്പർ ചോദിച്ചതോടെ മുസ്ലിം മതവിശ്വാസിയായ പുസ്തക വില്‍പ്പനക്കാരനെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകൾ യുവാവിനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി മാധ്യമപ്രവർത്തകർ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വലിയ വിമർശനമാണ് സംഭവത്തില്‍ ഉയരുന്നത്.
വഖാർ സലീം എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ഉജ്ജൈനി പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഇദ്ദേഹവും ഒരു ബുക്ക് സ്റ്റാള്‍ ഇട്ടിരുന്നു. ഇവിടേക്കാണ് ഒരു കൂട്ടം സ്ത്രീകൾ പുസ്തക വിതരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയത്. വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞതിന് ശേഷം ഹോം ഡെലിവറിക്ക് വേണ്ടി വഖാർ സലീം അവരുടെ കോൺടാക്റ്റ് നമ്പർ ആവശ്യപ്പെട്ടു. ഇതോടെ യുവതികള്‍ വഖാറിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ഗുരുദാസ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാരനാണ് താനെന്ന് വഖാർ വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പുസ്തക മേളയ്ക്ക് വേണ്ടിയാണ് സ്വദേശമായ ഗ്വാളിയോറില്‍ നിന്നും താന്‍ ഉജ്ജയ്നിലേക്ക് എത്തിയത്. തന്റെ നമ്പർ കൈക്കലാക്കിയെന്ന് ആരോപിച്ച് ദുർഗ വാഹിനിയെന്ന സംഘടനയില്‍പ്പെട്ട സ്ത്രീകള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.
When a hurd of women led by VHP's District Vice President Ritu Kapoor stormed Saleem's stall with a volley of allegations, before he could explain, they started assaulting him.
— काश/if Kakvi (@KashifKakvi) September 4, 2023
Later, they pulled him by collar, heckled and dragged out of the book fair like a criminal. Yet, none… pic.twitter.com/0AnNFDI9ya
വി എച്ച് പിയുടെ ജില്ലാ വൈസ് പ്രസിഡന്റ് റിതു കപൂറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീകളാണ് ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. തെറ്റായ ഉദ്ദേശത്തോടെ നമ്പർ വാങ്ങിയെന്ന ആരോപണവുമായി സലീമിന്റെ സ്റ്റാളിലേക്ക് ഇരച്ചുകയറിയ സംഘം യുവാവിന്റെ വിശദീകരണം കേള്‍ക്കുന്നതിന് മുമ്പ് തന്നെ അവർ അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു.
യുവാവിനെ യുവതികള്‍ പുസ്തക മേളയിലൂടെ വലിച്ചിഴച്ചെങ്കിലും ബുക്ക് ഫെയർ മാനേജ്മെന്റ് സംഭവത്തില്‍ ഇടപെട്ടില്ലെന്ന ആരോപണവുമുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഐഡന്റിറ്റി പരിശോധിക്കാൻ യുവാവിന്റെ പഴ്‌സും ആധാർ കാർഡും സംഘം തട്ടിയെടുത്തു.
സംഭവത്തില്‍ ആദ്യം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാന്‍ വിസമ്മതിച്ച പൊലീസ് ഒരു ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാന്‍ തയ്യാറാവുകയായിരുന്നു. അക്രമവും യുവതികളുടെ ആരോപണവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications