സർവ്വേകൾ അനുകൂലം, പക്ഷേ ഭരണം പിടിക്കാൻ സാധ്യത ബിജെപി? കർണാടകയിൽ ആശ്വസിക്കാനാകാതെ കോൺഗ്രസ്
2019 ൽ ഓപ്പറേഷൻ താമര പയറ്റിയാണ് കർണാടകത്തിൽ ബിജെപി അധികാരം തിരിച്ച് പിടിച്ചത്. അന്ന് 17 ഓളം എംഎൽഎമാരെയാണ് ബിജെപി മറുകണ്ടം ചാടിച്ചത്.

ദില്ലി: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്നിരുന്നാലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു.ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസിന് വ്യക്തമായി അറിയാം.

കടുത്ത ഭരണ വിരുദ്ധ വികാരം
കടുത്ത ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ബി ജെ പിക്കെതിരെ നിലനിൽക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ, കോൺട്രാക്ടർമാർ ഉയർത്തുന്ന പ്രതിഷേധം, കർഷക പ്രതിസന്ധി, വിലക്കയറ്റം, ഇന്ധന വിലവർധനവ്, സംസ്ഥാനത്തെ പ്രബല സമുദായ മായ ലിംഗായത്ത് വിഭാഗത്തിലെ ഉപവിഭാഗമായ പഞ്ചമസാലിയുടെ നേതൃത്വത്തിലുള്ള സംവരണ പ്രതിഷേധം ഇതെല്ലാം ബി ജെ പിക്ക് വലിയ തലവേദനയാണ് തീർക്കുന്നത്. ഇതൊന്നും കൂടാതെ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, മുൻ ബി ജെ പി നേതാവായ ജനാർദ്ദന റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി എന്നിവയും ബി ജെ പിക്ക് കടുത്ത വെല്ലുവിളിയാണ്.

ബൊമ്മിയെ മാറ്റി നിർത്തണമെന്ന്
മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയ്ക്കുള്ള സ്വീകാര്യത കുറവും പാർട്ടിക്ക് ആശങ്ക തീർക്കുന്നുണ്ട്. ബൊമ്മിയെ മാറ്റി നിർത്തണമെന്ന് ആർ എസ് എസ് അടക്കം ആവശ്യമുയർത്തി കഴിഞ്ഞു. ഇത്തരത്തിൽ തലങ്ങും വിലങ്ങും പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരിസ്മ ഉയർത്തി തന്നെ ഇക്കുറിയും വോട്ട് പിടിക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ മറുവശത്ത് കോൺഗ്രസ് ആകട്ടെ ആശ്വാസത്തിലാണ്. അടുത്തിടെ പുറത്ത് വന്ന സർവ്വേകൾ എല്ലാം പാർട്ടിക്കാണ് മുൻതൂക്കം നൽകുന്നത്.

ആഭ്യന്തര സർവ്വേകളും
ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐപിഎസ്എസ്-എസ്എഎസ് സർവ്വേ കോൺഗ്രസിന് 108 മുതൽ 114 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 65 മുതൽ 76 സീറ്റുകളും ജെ ഡി എസിന് 24 മുതൽ 30 സീറ്റുകളും. കോൺഗ്രസിന്റേയും ബി ജെ പിയുടേയും ആഭ്യന്തര സർവ്വേകളും കോൺഗ്രസിനാണ് വിജയസാധ്യത കൽപ്പിക്കുന്നത്. എന്നാൽ 114 സീറ്റുകൾ എന്നത് ആശ്വാസ നമ്പർ എന്നല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. കേവല ഭൂരിപക്ഷത്തിന് 111 സീറ്റുകൾ മാത്രം മതിയെങ്കിലിം കുറഞ്ഞത് 125 സീറ്റുകൾ വരെ ഇത്തവണ ലഭിച്ചാൽ മാത്രമേ അധികാരം കൈയ്യിലായെന്ന് ഉറപ്പിക്കാനാകൂവെന്ന് കോൺഗ്രസ് പറയുന്നു.

2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം
2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ് ആശങ്ക. ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കോൺഗ്രസ് കൈകോർക്കുകയും അധികാരം നേടുകയും ചെയ്തത്. എന്നാൽ ഒരു വർഷത്തിനിപ്പുറം സഖ്യത്തിനുള്ളിലെ അതൃപ്തികൾ മുതലെടുത്ത് ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെ ചാടിച്ച് കൊണ്ട് ബി ജെ പി അധികാരം പിടിക്കുകയായിരുന്നു.

അധികാരം നിലനിർത്താൻ
ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനത്തെ അധികാരം നിലനിർത്താൻ സമാന തന്ത്രങ്ങൾ ബി ജെ പി ഇത്തവണയും പുറത്തെടുത്തേക്കുമെന്നാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്. 125 വരെ സീറ്റുകൾ നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ജെ ഡി എസ് കിംഗ് മേക്കറാക്കും. ബി ജെ പിയുമായി സഖ്യമില്ലെന്ന് ജെ ഡി എസ് ആവർത്തിക്കുന്നുണ്ടെങ്കിലും ഏത് നിമിഷവും കുമാരസ്വാമി കാല് മാറിയേക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. അതുകൊണ്ട് തന്നെ കർണാടക പിടക്കാൻ 18 അടവുകളും പയറ്റാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. എന്നാൽ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യനും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും തമ്മിലുള്ള അധികാരം വടംവലി കോൺഗ്രസിന്റെ മോഹങ്ങൾക്ക് വെല്ലുവിളി തീർക്കുമോയെന്നത് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications