ലോക്സഭയ്ക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകളും; പോരിനൊരുങ്ങി ഈ നാല് സംസ്ഥാനങ്ങൾ
ഡൽഹി: ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ആന്ധ്രയിൽ മെയ് 13നാണ് തിരഞ്ഞെടുപ്പ് നടക്കുക. സിക്കിമിലും അരുണാചൽ പ്രദേശിലും ഏപ്രിൽ 19 നാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിൽ നാല് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13,20, 25, 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.
ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസും ഒഡീഷയിൽ ബി ജെ ഡിയും അരുണാചൽപ്രദേശിൽ ബി ജെ പിയും സിക്കിമിൽ എസ് കെ എമ്മുമാണ് നിലവിൽ ഭരണത്തിൽ. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചിത്രം വിശദമായി അറിയാം.

2019 ൽ ആന്ധ്രയിൽ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ടി ഡി പിയെ വീഴ്തത്തി ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈ എസ് ആർ കോൺഗ്രസിന്റെ തേരോട്ടമായിരുന്നു കണ്ടത്. ആകെയുള്ള 175 സീറ്റിൽ 149 സീറ്റിലാണ് പാർട്ടി വിജയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി വെറും 30 സീറ്റിലൊതുങ്ങി. പവൻ കല്യാണിന്റെ ജനസേന പാർട്ടി ഒരു സീറ്റ് നേടി. കോൺഗ്രസും ബി ജെ പിയും സംപൂജ്യരായി. ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 ൽ 23 ഉം വൈഎസ്ആറിനായിരുന്നു ലഭിച്ചത്. ടിഡിപിക്ക് 3 സീറ്റ് മാത്രമാണ് നേടാനായത്.
ഇത്തവണ ടി ഡി പി ബി ജെ പിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2019 ൽ തനിച്ചായിരുന്നു ടി ഡി പി മത്സരിച്ചിരുന്നത്. ബി ജെ പിയുമായിട്ടുണ്ടായിരുന്ന സഖ്യം തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ടി ഡി പി അവസാനിപ്പിക്കുകയായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സഖ്യം പിരിയാൻ കാരണമായത്. ഇത്തവണ ബി ജെ പിക്കൊപ്പം ചേർന്ന് നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ടി ഡി പി.ബി ജെ പിയെ കൂടെ ജനസേന പാർട്ടിയും സഖ്യത്തിന്റെ ഭാഗമാണ്. അതേസമയം ഇക്കുറിയും അധികാരത്തുടർച്ചയാണ് വൈ എസ് ആർ പ്രതീക്ഷ.

ഒഡീഷയിൽ 2019 ൽ അഞ്ചാം തവണയും നവീൻ പട്നായിക്കിന്റെ ബി ജെ ഡിക്കായിരുന്നു വിജയം. 147 സീറ്റിൽ 112 സീറ്റിലായിരുന്നു വിജയം. ബി ജെ പി അന്ന് ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു സംസ്ഥാനത്ത് കാഴ്ചവെച്ചത്. 23 സീറ്റിലാണ് അവർക്ക് വിജയിക്കാനായത്. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസ് വെറും 9 സീറ്റിലേക്ക് ഒതുങ്ങി. സി പി എമ്മിന് ഒരു സീറ്റ് ലഭിച്ചിരുന്നു. ലോക്സഭയിൽ ആകെയുള്ള 21 സീറ്റിൽ 12 ഇടത്തായിരുന്നു ബിജെഡിയുടെ വിജയം. 2014 നെക്കാൾ 8 സീറ്റുകളായിരുന്നു ബിജെഡിക്ക് നഷ്ടമായത്. ബി ജെ പി 1 ൽ നിന്നും കുതിച്ച് എട്ട് സീറ്റുകൾ നേടി. കോൺഗ്രസിനും ഒരു സീറ്റ് ലഭിച്ചു.
അരുണാചൽ പ്രദേശ്- കോൺഗ്രസുകാർ കൂട്ടത്തോടെ ബി ജെ പിയിലെത്തിയ 2019 ൽ കൂറ്റൻ വിജയമായിരുന്നു പാർട്ടി സ്വന്തമാക്കിയത്. 57 ൽ 41 സീറ്റാണ് ബി ജെ പി നേടിയത്. ജെ ഡി യു ഏഴ് സീറ്റിലും എന്‍ പി പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും എൻഡിഎയ്ക്കായിരുന്നു ലഭിച്ചത്.
സിക്കിമിൽ ആകെയുള്ള 32 സീറ്റുകളിൽ 17ൽ എസ് കെ എം ആയിരുന്നു അധികാരത്തിലേറിയ്. പവൻ കുമാർ ചാംലിങ്ങിന്റെ എസ് ഡി എഫിന് 15 സീറ്റാണ് നേടാനായത്. ലോക്സഭയിൽ എസ് കെ എം ആയിരുന്നു ആകെയുള്ള ഒരു സീറ്റിൽ വിജയിച്ചത്.












Click it and Unblock the Notifications