മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു, മരണം ദില്ലിയിലെ സൈനിക ആശുപത്രിയിൽ!
ദില്ലി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി അന്തരിച്ചു. ദില്ലിയിലെ ആര്‍മീസ് റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അന്ത്യം. ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അഭിജിത്ത് മുഖര്‍ജി ആണ് ട്വിറ്ററിലൂടെ മരണ വിവരം സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറേ ദിവസങ്ങളായി അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്. ശ്വാസകോശത്തില്‍ അണുബാധ ശക്തമായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം കോമയില്‍ ആയിരുന്നു.

ഓഗസ്റ്റ് പത്താം തിയ്യതി ആണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹം അബോധാവസ്ഥയിലായത്. ഇന്ന് രാവിലെ ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായതായി വ്യക്തമാക്കിയിരുന്നു.
വസതിയില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നിരുന്ന പ്രണബ് മുഖര്‍ജി കുളിമുറിയില്‍ തലചുറ്റി വീണതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സൈനിക ആശുപത്രിയിലെ പരിശോധനയില്‍ ആണ് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുളളവര്‍ പ്രണബ് മുഖര്‍ജിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.
84കാരനായ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതി ആയിരുന്നു. പ്രതിഭ പാട്ടീലിന് ശേഷമാണ് 2012ല്‍ അദ്ദേഹം രാഷ്ട്രപതി സ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രണബ് മുഖര്‍ജി അറിയപ്പെട്ടിരുന്നത്. രാഷ്ട്ര്പതി പദവിക്ക് മുന്‍പ് നിരവധി പദവികളില്‍ പ്രണബ് മുഖര്‍ജി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
അഞ്ച് തവണ രാജ്യസഭയിലും രണ്ട് തവണ ലോക്‌സഭയിലുമെത്തി. ഇന്ദിരാ ഗാന്ധി മന്ത്രിസഭയില്‍ അടക്കമിങ്ങോട്ട് കേന്ദ്ര മന്ത്രിയായി. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും രാജ്യസഭാ അധ്യക്ഷനുമായി. 1935 ഡിസംബര്‍ 11നാണ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ജനനം. പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തില്‍ രാജലക്ഷ്മി മുഖര്‍ജിയുടേയും കമദകിങ്കര്‍ മുഖര്‍ജിയുടേയും ഇളയമകനായിരുന്നു. ക്ലര്‍ക്കായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്ത ശേഷമാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.












Click it and Unblock the Notifications