പഞ്ചാബ് ആം ആദ്മിക്ക്, യുപിയില്‍ ബിജെപിക്ക് തുടര്‍ച്ച; ഗോവയും ഉത്തരാഖണ്ഡും ഇഞ്ചോടിഞ്ച്: എക്‌സിറ്റ് പോള്‍
ദില്ലി: 2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായി കാണുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എ എ പി ) പഞ്ചാബില്‍ തൂത്തുവാരുമെന്നും ഉത്തര്‍പ്രദേശ് ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് പുറത്തുവന്ന ഭൂരിപക്ഷ സര്‍വ്വേ ഫലങ്ങളും അവകാശപ്പെടുന്നത്.
ദില്ലി കഴിഞ്ഞാല്‍ ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്. 117 സീറ്റുകളുള്ള പഞ്ചാബില്‍ ആം ആദ്മി 63 സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 59 സീറ്റാണ് പഞ്ചാബിലെ കേവല ഭൂരിപക്ഷം. 28 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.
2015 മുതല്‍ അധികാരത്തിലിരിക്കുന്ന ഡല്‍ഹിക്ക് പുറത്ത് വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഭഗവന്ത് സിംഗ് മാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍നിര്‍ത്തിയാണ് ആം ആദ്മി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നവജ്യോത് സിംഗ് സിദ്ദു, മുതിര്‍ന്ന നേതാവായ അമരീന്ദര്‍ സിംഗിനോടും പകരം വന്ന ചരണ്‍ജിത് സിംഗ് ചന്നിയോടും ഏറ്റുമുട്ടിയ പഞ്ചാബിലെ തീവ്രമായ ചേരിപ്പോര് കോണ്‍ഗ്രസ് വലിയ വില നല്‍കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അമരീന്ദര്‍ സിങ്ങുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി, പഞ്ചാബില്‍ വലിയ നേട്ടമുണ്ടാക്കാകില്ലെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. എന്നാല്‍ മുന്‍ സഖ്യകക്ഷിയായ അകാലിദള്‍ 19 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി തുടര്‍ച്ചയായി രണ്ടാം വിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. അഞ്ചോളം സര്‍വ്വേ ഫലങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മൊത്തം 403 സീറ്റുകളുള്ള ബി ജെ പിക്ക് സഖ്യകക്ഷികള്‍ക്കും 230 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി 151 സീറ്റുകള്‍ നേടുമെന്ന് മിക്ക സര്‍വ്വേകളും പ്രവചിക്കുന്നു. യുപിയില്‍ കേവല ഭൂരിപക്ഷം 202 ആണ്.
ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം, 11 എക്സിറ്റ് പോളുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്, ബിജെപി നേരിയ തോതില്‍ മുന്നിലാണെങ്കിലും കോണ്‍ഗ്രസും അധികാരത്തിലേക്ക് വരാനുള്ള സാധ്യതയും എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയുന്നില്ല. ബിജെപിക്ക് 35 സീറ്റും കോണ്‍ഗ്രസിന് 32 സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പറയുന്നു.
ഗോവയിലെ എക്‌സിറ്റ് പോളുകള്‍ എടുത്ത് പരിശോധിച്ചാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിനും താഴെയായി ബി ജെ പിയും കോണ്‍ഗ്രസും 16 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് 3 സീറ്റുകള്‍ നേടുമെന്നും മമത സംസ്ഥാനത്തെ കിംഗ് മേക്കറാകുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
മണിപ്പൂരില്‍ ബി ജെ പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ആറ് എക്സിറ്റ് പോളുകള്‍ പറയുന്നു. 60 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന് ഒരെണ്ണം മാത്രം താഴെ 30 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു. കോണ്‍ഗ്രസ് 13 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.
ബിജെപിയും കോണ്‍ഗ്രസും ഭൂരിപക്ഷം നേടില്ല: ഗോവയില്‍ തൃണമൂല്‍ നിർണ്ണായക ശക്തിയായേക്കും