കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വ്യക്തമാകുന്നത് കോണ്‍ഗ്രസ് തിരിച്ചുവരുന്നുവെന്ന ചിത്രം. പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നു.
വ്യക്തമായ ഭൂരിപക്ഷം രാജസ്ഥാനില്‍ നേടുമെന്നാണ് ഫലങ്ങള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്ന് വ്യക്തമല്ലെങ്കിലും മുന്നേറ്റം ഉറപ്പിക്കുന്നു. അടുത്തുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ ഇളകുമെന്ന സൂചനയാണിത്. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാടേ തകര്‍ന്ന കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവിനാണ് കളമൊരുങ്ങുന്നതെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.....
ഫലത്തിന്റെ ചുരുക്കം ഇങ്ങെന
വെള്ളിയാഴ്ച വൈകീട്ട് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലത്തിന്റെ ചുരുക്കം ഇങ്ങെനയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കും. തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. മിസോറാമില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറുമെങ്കിലും ഭരണം പിടിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല.
പ്രതീക്ഷയും ആശങ്കയും
ഡിസംബര്‍ 11ന് എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കും. സാധാരണ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വന്‍ വ്യതിയാനം സംഭവിക്കാറില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമാണെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. ബിജെപിക്ക് ആശങ്കയും.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ
രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന്റെ പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് ഇവിടെ കോണ്‍ഗ്രസിന് തുണയായത്.
തെലങ്കാന ആരും മോഹിക്കേണ്ട
തെലങ്കാനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രധാന മൂന്ന് എക്‌സിറ്റ് പോളുകളില്‍ രണ്ടെണ്ണവും ഭരണകക്ഷിയായ ടിആര്‍എസിന് അനുകൂലമാണ്. നിയമസഭാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പിരിച്ചുവിട്ടാണ് ടിആര്‍എസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവരെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച വിശാല മുന്നണിക്ക് വേണ്ടത്ര ചലനമുണ്ടാക്കാനായില്ല.
തൂക്കുസഭയും പ്രവചിക്കുന്നു
എന്നാല്‍ തെലങ്കാനയില്‍ തൂക്കുസഭ പ്രവചിച്ചിരിക്കുന്ന ഒരു എക്‌സിറ്റ് പോള്‍ ഫലവും വന്നിട്ടുണ്ട്. റിപബ്ലിക്-സിവോട്ടര്‍ പോളാണ് തൂക്കുസഭ പറയുന്നത്. ഭരണകക്ഷിയായ ടിആര്‍എസിനും കോണ്‍ഗ്രസ് സഖ്യത്തിനും കേവല ഭുരിപക്ഷം മറികടക്കാന്‍ സാധിക്കില്ലെന്നാണ് സിവോട്ടര്‍ പോള്‍ ഫലം.
മധ്യപ്രദേശില്‍ മുന്നേറ്റം
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത് മധ്യപ്രദേശാണ്. ഏറ്റവും കൂടുതല്‍ മണ്ഡലമുള്ള സംസ്ഥാനവും ഇതുതന്നെ. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. ഇവിടെ ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ കോണ്‍ഗ്രസ് മുന്നേറ്റം എല്ലാ പോള്‍ ഫലങ്ങളും ശരിവെക്കുന്നു.
സാധ്യതകള്‍ ഇങ്ങനെ
മൂന്ന് എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമെന്ന സൂചനയാണ് നല്‍കുന്നത്. എബിപിന്യൂസ്-സിഎസ്ഡിഎസ് പോള്‍ കോണ്‍ഗ്രസ് 126 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. അതേസമയം, ടൈംസ്‌നൗ-സിഎന്‍എക്‌സ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമാണ്. ബിജെപി 126 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പറയുന്നു. കോണ്‍ഗ്രസ് ഭരണം പിടിക്കുന്ന കാര്യത്തില്‍ ചില ഫലങ്ങള്‍ സംശയം പറയുന്നുണ്ടെങ്കിലും മുന്നേറ്റം ശരിവെക്കുന്നു.
മധ്യപ്രദേശ് പോലെ ഛത്തീസ്ഗഡ്
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മധ്യപ്രദേശിലെ സമാനമായ ഫലം തന്നെയാണ് ഛത്തീസ്ഗഡിലും വരിക. ഇത്തവണ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും മറിച്ചല്ല. വ്യക്തമായ വിജയം ഉറപ്പിക്കാന്‍ ആയിട്ടില്ല. അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടെണ്ണം ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് പറയുന്നു. രണ്ടെണ്ണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് പറയുന്നു. ഒന്ന് തൂക്കൂസഭ പ്രവചിക്കുന്നു.
മിസോറാമില്‍ തിരിച്ചടി
മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. രണ്ടും കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തെത്തുമെന്നാണ് പറയുന്നത്. എംഎന്‍എഫ് കൂടുതല്‍ സീറ്റ് പിടിക്കുമെന്നും പറയുന്നു. എന്നാല്‍ ഭരിക്കാന്‍ മറ്റു ചില കക്ഷികളുടെ പിന്തുണ വേണ്ടിവരും.
ബിജെപിക്ക് ഇറക്കം
ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ 2019ല്‍ ബിജെപിക്ക് തിരിച്ചടിയാകും ഫലം. കോണ്‍ഗ്രസിന് പ്രതീക്ഷയും. യുപിയിലെ ഏറ്റവും ഒടുവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. തൊട്ടുപിന്നാലെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്.
പഴയത് ഇങ്ങനെ
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ 65 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014ല്‍ രാജസ്ഥാനിലെ 25 സീറ്റും ബിജെപിക്ക് സ്വന്തമായിരുന്നു. മധ്യപ്രദേശിലെ 29ല്‍ 27 സീറ്റും ബിജെപി നേടി. ഛത്തീസ്ഗഡിലെ 11ല്‍ പത്തും ബിജെപി സ്വന്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഴയ വിജയം ബിജെപിക്ക് ആവര്‍ക്കാന്‍ സാധിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പാളിയത് ഇവിടെ
യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങൡ 71ഉം ബിജെപി സഖ്യമാണ് സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പഴയ പ്രതാപം ബിജെപിക്ക് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. കര്‍ഷകരും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളും കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്ന പ്രധാന മൂന്ന് സംസ്ഥാനങ്ങളിലും.
ഗുണമായത് രാഹുലിന്റെ നീക്കം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചില സുപ്രധാന നീക്കമാണ് കോണ്‍ഗ്രസിന് ഗുണമായത്. നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ മൃദു ഹിന്ദുത്വ അജണ്ടകള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഗുണം ചെയ്തുവെന്ന് വേണം കരുതാന്‍.
കെ സുരേന്ദ്രൻ ജയിൽ മോചിതനായി; വൻ സ്വീകരണമൊരുക്കി ബിജെപി