കര്‍ഷക സമരക്കാരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളെന്ന് കങ്കണ റണാവത്ത്; കരാര്‍ പിന്‍വലിച്ചവരെ കുറിച്ചും
മുംബൈ/ദില്ലി: വിവാദ നായികയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാരുമായി നേരിട്ട് കൊമ്പുകോര്‍ത്ത കങ്കണയുടെ രാഷ്ട്രീയവും വ്യക്തമാക്കപ്പെട്ടതാണ്. ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് നടി .
ബിജെപിയുടെ പാത പിന്‍പറ്റി കര്‍ഷക സമരക്കാരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച ആളാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികള്‍ എന്നാണ് കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത് . വിശദാംശങ്ങള്‍ ...

സമരക്കാർ തീവ്രവാദികളെന്ന്
കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികള്‍ എന്നായിരുന്നു കങ്കണ റണാവത്ത് ആദ്യം വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇത്. ഈ വിവാദത്തില്‍ കങ്കണയ്‌ക്കെതിരെ കേസ് എടുക്കാന്‍ കര്‍ണാടകത്തിലെ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
കരാര്‍ പിന്‍വലിച്ചവര്‍
കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ചതിന്റെ പേരില്‍ ആറ് ബ്രാന്‍ഡുകള്‍ താനുമായുള്ള കരാറുകള്‍ പിന്‍വലിച്ചിരുന്നു എന്നാണ് ഇപ്പോള്‍ കങ്കണ പറയുന്നത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞായിരുന്നു അത് എന്നും കങ്കണ പറയുന്നു.
|
പിന്തുണയ്ക്കുന്നവരും തീവ്രവാദികൾ
സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കങ്കണ ഒരു തിരുത്തും ഇതുവരെ വരുത്തിയിട്ടില്ല. ഇപ്പോള്‍ കര്‍ഷക സമരത്തിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണ് എന്നാണ് കങ്കണ ട്വീറ്റിലൂടെ ആക്ഷേപിക്കുന്നത്. രാജ്യ വിരുദ്ധ ബ്രാൻഡുകൾ ഉൾപ്പെടെ എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ചെങ്കോട്ട സംഭവം
പോലീസിന്റേയും സുരക്ഷേ സേനകളുടേയും വലയങ്ങള്‍ ഭേദിച്ച് കര്‍ഷക സമരക്കാര്‍ ചെങ്കോട്ട വളഞ്ഞിരുന്നു. ഒരു സംഘം ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് കങ്കണയുടെ ട്വീറ്റ്.
|
പ്രിയങ്ക ചോപ്രയോടും ദില്‍ജിത്തിനോടും
ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയേയും പഞ്ചാബി താരം ദില്‍ജിത്തിനേയും ടാഗ് ചെയ്ത് 'നിങ്ങള്‍ ഇത് വിശദീകരിക്കണം' എന്നും കങ്കണ പറയുന്നുണ്ട്. കര്‍ഷക സമരത്തിലെ പോരാളി ചെങ്കോട്ടയില്‍ പതാക സ്ഥാപിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇത്. 'ലോകം മുഴുവന്‍ ഇന്ന് നമ്മളെ നോക്കി ചിരിക്കുകയാണ്, നിങ്ങള്‍ക്കെല്ലാം ഇതല്ലേ വേണ്ടിയിരുന്നത്. അഭിനന്ദനങ്ങള്‍ ' എന്നു കങ്കണ ട്വീറ്റില്‍ എഴുതുന്നു.

സമരത്തില്‍ സംഭവിച്ചത്
ചെങ്കോട്ടയിലേക്ക് പ്രവേശിക്കുക എന്നത് തങ്ങളുടെ പദ്ധതിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് കര്‍ഷക സമരത്തിന്റെ നേതാക്കള്‍ എല്ലാവരും വിശദീകരിച്ചിരിക്കുന്നത്. ചിലര്‍ നേരത്തേ നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി ട്രാക്ടര്‍ പരേഡ് നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത് എന്നാണ് വിശദീകരണം.

ചെങ്കോട്ടയ്ക്ക് മുകളില്‍
ദില്ലി അതിര്‍ത്തിയില്‍ നിന്ന് തലസ്ഥാനത്തേക്ക് എത്തിയ കര്‍ഷകര്‍ ചെങ്കോട്ട വളയുകയായിരുന്നു. തുടര്‍ന്ന് രണ്ട് തവണ ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷക സംഘടനകളുടെ പതാക ഉയര്‍ത്തുന്ന സാഹചര്യവും ഉണ്ടായി. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ കടുത്ത ഏറ്റമുട്ടല്‍ നടന്നു. ഒരു കര്‍ഷകന്‍ പോലീസ് വെടിവപ്പില്‍ മരിച്ചു എന്നാണ് കര്‍ഷകസമരക്കാര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു.












Click it and Unblock the Notifications