എന്തു സംഭവിച്ചാലും പിന്നോട്ടില്ല, മുസഫർനഗറിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കർഷകർ, ആയിരങ്ങൾ പങ്കെടുത്തു
ദില്ലി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ സമരം വീണ്ടും ശക്തിപ്രാപിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഉത്തര്‍ുപ്രദേശിലെ മുസഫര്‍നഗര്‍ നഗരത്തില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. രണ്ട് മാസത്തോളമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘാസിപൂരിലെ സമരവേദി ഒഴിപ്പിക്കാന്‍ പ്രദേശിക ഭരണകൂടംത്തിന്റെയും പൊലീസിന്റെയും നീക്കം പാളിയതിന് പിന്നാലെയാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

മുസാഫര്‍നഗര്‍ മേഖലയിലെ കര്‍ഷകരുടെ കൂടിക്കാഴ്ച വേദിയായി മുസാഫര്‍നഗര്‍ മാറിയപ്പോള്‍, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) അധ്യക്ഷന്‍ അജിത് സിങ്ങും ബികെയുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി നേതാവുമായ ജയന്ത് ചൗധരിയും മഹാപഞ്ചായത്തില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ സഹോദരനും പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സംഘടനയായ ബലിയാന്‍ ഖാപിന്റെ നേതാവുമായ നരേഷ് ടിക്കായത്തും മഹാപഞ്ചായത്തില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായുള്ള പ്രക്ഷോഭം ശക്തമായി തുടരുമെന്ന് രാകേഷ് ടിക്കായത്ത അറിയിച്ചു. സമാധാനപരമായി സമരം ചെയ്യാനാണ് തീരുമാനമെന്നും പൊലീസിന് മുമ്പില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപപ്പെട്ടു. സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. പ്രദേശവാസികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് കര്‍ഷകരെ ആക്രമിച്ചത്. ദേശീയ പതാകയുമേന്തിയാണ് ആള്‍ക്കൂട്ടം സിംഘുവില്‍ എത്തിയത്. സമരം ചെയ്യുന്നവര്‍ കര്‍ഷകര്‍ അല്ലെന്നും തീവ്രവാദികള്‍ ആണെന്നും ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്.












Click it and Unblock the Notifications