നൂറു മാസമായാലും കർഷകർക്കൊപ്പം തന്നെ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
നൂറു ദിവസമായി കർഷകർ കഷ്ടപ്പെടുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി 200ൽ അധികം കർഷകർ രക്തസാക്ഷിത്വം വരിച്ചു.
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സർക്കാർ കർഷകരെ അപമാനിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക നൂറു ദിവസമല്ല പ്രക്ഷോഭം നൂറു മാസം നീണ്ടാലും കർഷകർക്കൊപ്പം തന്നെ നിലകൊള്ളുമെന്നും വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
"നൂറ് ആഴ്ചകളോ നൂറ് മാസങ്ങളോ പിന്നിട്ടാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ നാം പോരാടും. ആരും പ്രതീക്ഷ കൈവിടരുത്. കോൺഗ്രസ് അതിന് മുഴുവൻ പിന്തുണയും നൽകും. കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്? രാജ്യത്ത് കാർഷിക വായപ 15000 കോടി കടന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണോ അതോ ജനങ്ങൾക്കെതിരെയാണോ പ്രവർത്തിക്കുന്നതെന്നത് എല്ലാവരും മനസിലാക്കണം." പ്രിയങ്ക പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച കർഷകരെ ബിജെപി അപമാനിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. "നൂറു ദിവസമായി കർഷകർ കഷ്ടപ്പെടുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി 200ൽ അധികം കർഷകർ രക്തസാക്ഷിത്വം വരിച്ചു. കർഷകരുടെ അടുത്ത് ചെന്ന് അവരോട് സംസാരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കർഷകരുടെ ജീവത്യാഗത്തെ പരിഹസിക്കുന്ന ബിജെപി സർക്കാർ അവരെ അപമാനിക്കുകയാണ്," പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം
ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക, കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിച്ച് ബിജെപി സർക്കാരിനെതിരെ കാർഷിക നിയമങ്ങൾ മുതൽ ഇന്ധന, പാചക വാതകത്തിന്റെ വിലക്കയറ്റം വരെയുള്ള നിരവധി വിഷയങ്ങളിൽ ആഞ്ഞടിക്കുകയാണ്. ബിജെപി സർക്കാരും കർഷകരെ ചൂഷണം ചെയ്യുകയാണെന്നും മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനത്തെ ബാധിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അതേസമയം ഞായറാഴ്ച രാത്രിയിൽ സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ വെടിവെയ്പ്പുണ്ടായതായി ആരോപണം. ടിഡിഐ മാളിന് സമീപം നാല് പേരടങ്ങുന്ന സംഘം തങ്ങൾക്കുന്നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായി കർഷകർ പറയുന്നു. സംഭവത്തിൽ ഹരിയാന പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചു.
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍
Recommended Video