'കേന്ദ്ര സർക്കാരിന്റെ ഭക്ഷണമോ ചായയോ ഞങ്ങൾക്ക് വേണ്ട', ചർച്ചയ്ക്കിടെ ഉച്ചഭക്ഷണം നിരസിച്ച് കർഷകർ
ദില്ലി: കേന്ദ്രമന്ത്രിമാരുമായുളള ചര്‍ച്ചയ്ക്കിടെ ഉച്ചഭക്ഷണത്തിനുളള ക്ഷണം നിരസിച്ച് കര്‍ഷക പ്രതിനിധികള്‍. ദില്ലി വിഗ്യാന്‍ ഭവനില്‍ വെച്ച് മൂന്ന് കേന്ദ്രമന്ത്രിമാരുമായി കാര്‍ഷിക നിയമത്തെ സംബന്ധിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ കേന്ദ്ര മന്ത്രിമാര്‍ കര്‍ഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നാല്‍ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷണം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടെടുക്കുകയായിരുന്നു.
തങ്ങള്‍ക്കുളള ഭക്ഷണം തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത നാല്‍പതോളം കര്‍ഷക പ്രതിനിധികള്‍ സമരസ്ഥലത്ത് എന്നും എത്തിച്ച ഭക്ഷണം പങ്കിട്ട് കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചിലര്‍ നിലത്തിരുന്ന് കഴിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ തങ്ങള്‍ക്ക് വേണ്ട. തങ്ങള്‍ക്ക് വേണ്ട ഭക്ഷണം തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് കര്‍ഷക പ്രതിനിധികളില്‍ ഒരാള്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയ്ക്കിടെ ചായയ്ക്കുളള ക്ഷണവും കര്‍ഷകര്‍ നിരസിച്ചിരുന്നു. പകരം സമരഭൂമിയിലെ സമൂഹ അടുക്കളയിലേക്ക് വരാന്‍ കേന്ദ്രമന്ത്രിയൊട് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മന്ത്രി വാഗ്ദാനം ചെയ്ത ചായ പോലും തങ്ങളുടെ ഫാമുകളില്‍ നിന്നുളള പാലുപയോഗിച്ച് ഉണ്ടാക്കുന്നതാണ്. ചായ മാത്രമല്ല ലഡ്ഡുവും ജിലേബിയുമെല്ലാം തങ്ങള്‍ മന്ത്രിക്ക് നല്‍കാം. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനാ നേതാവായ പ്രേം സിംഗ് വ്യക്തമാക്കി.
ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക സമരം എട്ടാം ദിവസം കടന്നിരിക്കുകയാണ്. ഇതിനിടെ 4 വട്ടമാണ് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചർച്ച നടത്തുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകരുടെ നിലപാട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിലാണ് കര്‍ഷകരുമായുളള ചര്‍ച്ച നടന്നത്. താങ്ങുവിലയില്‍ സര്‍ക്കാര്‍ തൊടില്ലെന്നും വിളകള്‍ക്കുളള താങ്ങുവിലയില്‍ മാറ്റം വരുത്തില്ലെന്നും കൃഷിമന്ത്രി ഉറപ്പ് നല്‍കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്ററി സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications