കര്‍ഷക സമരം ശക്തിപ്രാപിക്കുന്നു: അഞ്ച് അജണ്ടകള്‍ മുന്നോട്ടുവച്ച് ഹരിയാന മെഗാ മഹാപഞ്ചായത്ത്
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ദില്ലി അതിര്‍ത്തിയില്‍ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിനിടെ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കന്ദേല മഹാപഞ്ചായത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും മറ്റ് ആയിരക്കണക്കിന് പ്രതിഷേധക്കാരും പങ്കെടുത്തു. മഹാപഞ്ചായത്തില്‍ അഞ്ച് അജണ്ടകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് കര്‍ഷകര്‍.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു; എംഎസ്പിയുടെ ഭരണഘടനാ ഉറപ്പ്; സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍; ജനുവരി 26 ലെ ചെങ്കോട്ട സംഭവത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
അതേസമയം, ഹരിയാനയിലെ ജിന്ദില്‍ കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ സ്റ്റേജ് തകര്‍ന്നുവീണു. കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സ്റ്റേജ് തകര്‍ന്നുവീണിട്ടുള്ളത്. ഇതോടെ രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ സ്റ്റേജ് തകര്‍ന്നുവീണ് ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. സ്റ്റേജ് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കർഷക നേതാക്കളെത്തിയ കിസാൻ പഞ്ചായത്തിനിടെ സ്റ്റേജ് തകർന്നുവീണു: സംഭവം ഹരിയാണയിൽ