Get Updates
Get notified of breaking news, exclusive insights, and must-see stories!

'പഹൽഗാമിലും' മഹായുതിയിൽ പോര്;ഫഡ്നാവിസിനെ തള്ളി ശ്രീനഗറിലേക്ക് പറന്ന് ഷിൻഡെ,തമ്മിലടി രൂക്ഷം

മുംബൈ: കഴിഞ്ഞ കുറച്ചുനാളുകളായി മഹാരാഷ്ട്ര മഹായുതി സഖ്യത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയും മുൻ മുഖ്യനുമായ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അധികാരവടംവലിയാണ് തർക്കത്തിന് കാരണം. ഷിൻഡേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് മുതൽ ഒളിഞ്ഞും തെളിഞ്ഞും ശിവസേന നേതാക്കളും ഷിൻഡെ നേരിട്ടും തന്റെ അതൃപ്തികൾ മുന്നണിയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഫഡ്നാവിനെതിരെ പരസ്യ വിമർശനം നടത്തുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ മുന്നണിക്കുള്ളിൽ തർക്കങ്ങൾ ഇല്ലെന്നായിരുന്നു എൻ ഡി എ വിശദീകരണം. ഇപ്പോഴിതാ സഖ്യത്തിലെ പൊട്ടിത്തെറി കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന കാര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പഹൽഗാം ഭീകാരക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തർക്കം.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരിച്ച സ്വന്തം സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അതത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. മിക്ക സംസ്ഥാനങ്ങളും കാശ്മീരിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മന്ത്രിമാരെ അങ്ങോട്ടേക്ക് അയക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട സർക്കർ പ്രതിനിധയായി ബി ജെ പി മന്ത്രി ഗിരീഷ് മഹാജനെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിനായി നിയോഗച്ചത്. കൂടാതെ, മൃതദേഹങ്ങൾ ഉൾപ്പെടെ കശ്മീരിൽ നിന്ന് എത്തിക്കുന്നതിനും മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനുമായി ബി ജെ പി നേതാവ് ആശിഷ് ഷെലാറിനെയും മന്ത്രി മംഗൾ പ്രഭാത് ലോധയെയും മുംബൈ വിമാനത്താവളത്തിലും ഫഡ്നാവിസ് നിയോഗിച്ചു. ബി ജെ പി സഹമന്ത്രി മാധുരി മിസലിന് പൂനെ വിമാനത്താവളത്തിന്റെ ചുമതലയും നൽകി.

shinde

എന്നാൽ ഈ നീക്കം ഷിൻഡെയ്ക്ക് ദഹിച്ചില്ല. അതുകൊണ്ട് തന്നെ സ്വന്തം നിലയ്ക്ക് അദ്ദേഹം ശ്രീനഗറിലേക്ക് വിമാനം കയറി. പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. ദാദാ ഭൂസെ, ഗുലാബ്രാവു പാട്ടീൽ, യോഗേഷ് കദം, പൂനെയിൽ പ്രകാശ് അർബിത്കർ എന്നീ ശിവസേന നേതാക്കളെ എയർപോർട്ടിലെ പ്രവർത്തനങ്ങൾ നടത്താൻ അവിടേയും നിയോഗിച്ചു. അതേസമയം എൻ ഡി എ സർക്കാരിനെ സംബന്ധിച്ച് കടുത്ത അധിക്ഷപമായിരിക്കുകയാണ് ഈ നടപടിയെന്നാണ് ബി ജെ പി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പ്രതിസന്ധി ഘട്ടത്തിലും മഹായുതിക്കുള്ളിൽ വിള്ളൾ രൂക്ഷമാണെന്നാണ് ഇത് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ പോലും ഈ ഘട്ടത്തിൽ പക്വതയോടെയാണ് പെരുമാറിയത്, ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എൻ സി പി നേതാവ് അജിത് പവാർ യാതൊരു പരാതികളുമില്ലാതെ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. അദ്ദേഹം ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബുളളയുമായി ഫോണിൽ സംവദിക്കുകയും ചെയ്തിരുന്നു, ബി ജെ പി നേതാക്കൾ പറഞ്ഞു. അതേസമയം എൻ സി പി നേതാക്കളും ഷിൻഡെയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഭീകരാക്രമണത്തെ പോലും ഒരു രാഷ്ട്രീയ വിഷമായിട്ടാണ് ശിവസേന കണ്ടതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ഈ ഘട്ടത്തിൽ വേണ്ടത്, അല്ലാതെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുകയല്ല', നേതാക്കൾ പറഞ്ഞു.

എന്നാൽ ശ്രീനഗറിൽ പോയ തന്റെ നടപടിയെ ന്യായീകരിക്കുകയാണ് ഷിൻഡെ ചെയ്തത്. ' മഹാരാഷ്ട്രയിൽ നിന്നുള്ള സഞ്ചാരികളെ സഹായിക്കുകമാത്രമായിരുന്നു തന്റെ ലക്ഷ്യം. അവരെ വ്യക്തിപരമായി ആശ്വസിപ്പിക്കാനും വീട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനുമാണ് പോയത്', ഷിൻഡെ പറഞ്ഞു. ശ്രീനഗറിൽ എത്തിയതിന് ശേഷം അവിടെ നിന്നുള്ള 70 സഞ്ചാരികളെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാൻ തനിക്ക് സാധിച്ചുവെന്നും ഷിൻഡെ അവകാശപ്പെട്ടു.
ഇതുവരെ 183 മഹാരാഷ്ട്രക്കാരെ തിരികെ നാട്ടിലെത്താൻ സാധിച്ചുവെന്നും ഷിൻഡെ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കി. ശിവസേന നേതാക്കളും ഷിൻഡെയെ അനുകൂലിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് കൃത്യമായ ചുമതലയാണ് ബി ജെ പി നൽകിയിരുന്നെങ്കിൽ ഏകോപനത്തിലെ അഭാവം തുറന്നുകാട്ടപ്പെടുമായിരുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.

അതിനിടെ മഹായുതിയിലെ അതൃപ്തികളെ പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റൗത്ത് രംഗത്തെത്തി. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സമാന്തര സർക്കാർ നടത്തുന്നുണ്ടോയെന്നായിരുന്നു റൗത്തിന്റെ ചോദ്യം. ' ശ്രീനഗറിലേക്ക് പോകാൻ ഷിൻഡെയെ പ്രേരിപ്പിച്ച കാര്യം എന്താണ്? പ്രത്യേകിച്ചും ഇത്തരമൊരു സാഹചര്യത്തിൽ, മുഖ്യമന്ത്രിയല്ലേ ഇങ്ങനെയുള്ള ഘട്ടത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്?', റൗത്ത് പറഞ്ഞു.

ഇതാദ്യമായല്ല ശിവസേന- ബി ജെ പി പോര് പരസ്യമാകുന്നത്. ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് മുതൽ ശിവസേന മഹായുതിയിൽ അതൃപ്തരാണ്. മന്ത്രിസ്ഥാനം വിഭജിക്കുന്നതിൽ പോലും തങ്ങളോട് ബി ജെ പി പക്ഷപാദപരമായാണ് പെരുമാറിയതെന്നാണ് ഷിൻഡെ വിഭാഗം ആരോപിക്കുന്നത്. ആഭ്യന്തരമടക്കം ഷിൻഡെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രധാന പദവികളെല്ലാം ബി ജെ പി തന്നെയായിരുന്നു കൈവശപ്പെടുത്തിയത്. റായ്ഗഡിലേക്കും നാസിക്കിലേക്കും ഗാർഡിയൻ മന്ത്രി സ്ഥാനങ്ങൾ അനുവദിക്കാതുമായി ബന്ധപ്പെട്ടും ശിവസേന നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷ ഒഴിവാക്കിയതുമായുമൊല്ലാം ഷിൻഡെ വിഭാഗം ബി ജെ പിക്കെതിരെ രംഗത്തെത്തിയിരുന്നു.

സഖ്യത്തിൽ എന്താണ് സംഭവിച്ചത്?

ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ താഴെയിറക്കുന്നതിനായിട്ടായിരുന്നു 2022 ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എം എൽ എമാരെ അടർത്തിയെടുത്ത് ബി ജെ പി എൻ ഡി എയിൽ എത്തിച്ചത്. തൊട്ട് പിന്നാലെ ഷിൻഡെയെ ബി ജെ പി മുഖ്യമന്ത്രിയായി നിയോഗിച്ച് സംസ്ഥാന ഭരണം പിടിച്ചെടുത്തു. ഇതിന് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അജിത് പവാറിനെ ഉപയോഗിച്ച് എൻ സി പിയേയും വിഭജിച്ച് എം എൽ എമാരെ സ്വന്തം പക്ഷത്ത് എത്തിച്ചു. 2022 ൽ ദേശീയ തലത്തിൽ ബി ജെ പിയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. എന്നാൽ ഷിൻഡെയെ മുഖ്യമന്ത്രിയായി അംഗീകരിക്കാൻ ബി ജെ പിയിലെ പലർക്കും സാധിച്ചിരുന്നില്ല. അതേസമയം ഷിൻഡെയെ പിണക്കിയാൽ അധികാരം നഷ്ടമാകുമെന്നതിനാൽ വളരെ കരുതലോടെയായിരുന്നു ബി ജെ പി നീങ്ങിയിരുന്നത്. എന്നാൽ 2024 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കണക്ക് കൂട്ടിയത് പോലെ തന്നെ കാര്യങ്ങൾ നടന്നു. കൂറ്റൻ വിജയമായിരുന്നു തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത്. 105 സീറ്റുകളോളം പാർട്ടിക്ക് തനിച്ച് നേടാൻ സാധിച്ചു. ഷിൻഡെ വിഭാഗത്തിന് 57 ഉം അജിത് പവാർ പക്ഷത്തിന് 41 സീറ്റുകളുമാണ് ലഭിച്ചത്.

ഇതോടെ തന്നെ ഇക്കുറി ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കില്ലെന്ന് ശിവസേന ഉറപ്പിച്ചിരുന്നു. ഇതോടെ സുപ്രധാന വകുപ്പുകൾ ലഭിക്കാനായി പല സമ്മർദ്ദ തന്ത്രങ്ങളും ഷിൻഡെ വിഭാഗം പയറ്റിയെങ്കിലും ബി ജെ പി വഴങ്ങിയില്ല. ഷിൻഡെ കാലുവലിച്ചാലും അജിത് പവാർ പക്ഷം തങ്ങൾക്കൊപ്പം നിൽക്കുമെന്നതായിരുന്നു ബി ജെ പിയുടെ ആത്മവിശ്വാസം. ഒടുവിൽ ഷിൻഡെയേയും പവാറിനേയും ബി ജെ പി ഉപമുഖ്യമന്ത്രിമാരായി നിയോഗിച്ചു. എന്നാൽ തങ്ങൾക്ക് മുന്നണിയിൽ അർഹതപ്പെട്ട സ്ഥാനം ബി ജെ പി നൽകുന്നില്ലെന്നാണ് ഇപ്പോൾ ഷിൻഡെ വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം മുന്നണിയിലെ തർക്കങ്ങൾ കാര്യമായി മുതലെടുക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷം നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+