ജിഎസ്ടി നിരക്ക് വര്‍ധന; നിര്‍മല സീതാരാമന് കത്തെഴുതി ഭക്ഷ്യ കമ്പനികള്‍
ദില്ലി: ഭക്ഷ്യ വ്യവസായത്തില്‍ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നതിലുള്ള ആശങ്ക പങ്കുവെച്ച് കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി ഭക്ഷ്യ കമ്പനികള്‍. വിവിധ ചെറുകിട, ഇടത്തരം ഭക്ഷ്യ കമ്പനികളുടെ സംഘടനയായ അഖിലേന്ത്യാ ഫുഡ് പ്രോസസ്സേഴ്സ് അസോസിയേഷന്‍ (എഐഎഫ്പിഎ) ആണ് കത്തെഴുതിയത്. ഐടിസി, മൊണ്ടെലസ്, ഹല്‍ദിറാം, ബിക്കാനെര്‍വാല, പെപ്‌സികോ, നെസ്ലെ തുടങ്ങിയ കമ്പനികള്‍ ഈ സംഘടനയില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 18ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി അയച്ചിരിക്കുന്ന കത്തില്‍ എഐഎഫ്പിഎ പ്രസിഡന്റ് സുബോദ് ജിന്‍ഡാലാണ് ഒപ്പിട്ടിരിക്കുന്നത്.
34കാരി സന മരിനെ മുതൽ 61കാരൻ കൈസ് സയീദിനെ വരെ വിടാതെ മലയാളി, 2019ലെ താരങ്ങളായ ലോകനേതാക്കൾ
നിലവിലെ കടുത്ത സാമ്പത്തിക പരിമിതികളില്‍ കമ്പനികള്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ പാടുപെടുകയാണെന്ന് കത്തില്‍ പറയുന്നു. ഇതിന് പുറമേ ജിഎസ്ടി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചാല്‍ മേഖലയിലെ കര്‍ഷകര്‍ക്കും വ്യവസായിക്കും സര്‍ക്കാരിനും ദോഷമായിത്തീരും. ബ്രാന്‍ഡഡ് ലഘുഭക്ഷണങ്ങള്‍, ഇന്‍സ്റ്റന്റ് മിക്‌സുകള്‍, റെഡി-ടു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യ വിഭാഗങ്ങള്‍ക്ക് നിലവില്‍ 12% നികുതി ചുമത്തിയിട്ടുണ്ട്. ഇത് 5 ശതമാനമായി കുറയ്ക്കാനുള്ള ആവശ്യം നേരത്തെ മുന്നോട്ട് വെച്ചതാണ്. എന്നാല്‍ ഈ അഭ്യര്‍ഥന സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. മറിച്ച് ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിസംബര്‍ 12ന് അയച്ച കത്തില്‍ പറയുന്നു.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്ക്ക് ഡിസംബര്‍ 18ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ സേവന മേഖലയിലെ എല്ലാ ഉല്‍പ്പന്നങ്ങളും 5, 12, 18, 28% എന്നിങ്ങനെ നാല് ടാക്‌സ് സ്ലാബുകളിലാണ് ഉള്‍പ്പെടുന്നത്. ഈ സ്ലാബുകള്‍ പുതുക്കുന്നത് വഴി പ്രതിമാസം 1,000 കോടി രൂപ അധിക വരുമാനം നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.