ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ കൊന്ന കേസിലും സെന്‍ഗാര്‍ അഴിയെണ്ണണം, പത്ത് വര്‍ഷം തടവ്
ദില്ലി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങളില്‍ ഒന്നായിരുന്നു ഉന്നാവോ പീഡനകേസ്. മുന്‍ ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സെന്‍ഗാറായിരുന്നു കേസിലെ മുഖ്യപ്രതി. 2017 ജൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ജോലി തേടി പെണ്‍കുട്ടി ബന്ധുവിന്റെ കൂടെ എംഎല്‍എയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യമായിരുന്നു ആദ്യം ഉണ്ടായത്. പിന്നീട് പെണ്‍കുട്ടിയും പിതാവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയതോടെ സംഭവം കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് ദില്ലി പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
എന്നാല്‍ കേസില്‍ ശിക്ഷ വിധിക്കും മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹത രൂപപ്പെട്ടതിനെ തുടര്‍ന്ന് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ആ കേസില്‍ വിധി പറഞ്ഞിരിക്കുകയാണ് ദില്ലി കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ സെന്‍ഗാറിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
പത്ത് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് ദില്ലി കോടതി വിധിച്ചത്. കൂട്ടുപ്രതിയും സെന്‍ഗാറിന്റെ സഹോദരനുമായ അതുല്‍ സെന്‍ഗാറിന് ഇതേ ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഴിക്കുള്ളില്‍
നിലവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സെന്‍ഗാര്‍ ജയില്‍വാസം അനുഭവിക്കുകയാണ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ദില്ലി പോക്‌സോ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ ശിക്ഷ ഇളവ് വെണമെന്ന് സെന്‍ഗാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. പോക്‌സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ചേര്‍ത്ത് കോടതി ശിക്ഷവിധിക്കുകയായിരുന്നു. സെന്‍ഗാറിനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴിയായിരുന്നു കേസില്‍ നിര്‍ണായകമായത്.
പിതാവിന്റെ മരണം
പീഡനപാരാതിയില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടത്. സ്റ്റേഷനിലെത്തിയ പിതാവിനെതിരെ ആയുധനിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഒരു നാടന്‍ തോക്ക് തൊണ്ടിമുതലാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ലോക്കപ്പില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പരാതി പിന്‍വലിക്കുന്നതിന് വേണ്ടിയായിരുന്നു പിതാവിനെ ലോക്കപ്പില്‍ വച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി
ഇരയെ ഇല്ലാതാക്കന്‍ ശ്രമം
കേസില്‍ പെണ്‍കുട്ടിയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. ഇതിന് പിന്നില്‍ സെന്‍ഗാര്‍ തന്നെയാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കോടതിയില്‍ വച്ച് തന്നെ കൊലപ്പെടുത്തുമെന്ന് സെന്‍ഗാറിന്റെസഹായി ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ട്രക്ക് ഉപയോഗിച്ച് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അന്ന് വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കള്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ വാഹനാപകടത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ആസൂത്രണം
വാഹനാപകടത്തിന് പിന്നിലും കുല്‍ദീപ് സെന്‍ഗാര്‍ തന്നെയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഈ കേസിലും അന്വേഷണം പൂര്‍ത്തിയായല്‍ ഉടന്‍ തന്നെ വിധി വന്നേക്കാം. റോഡിലൂടെ തങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ട്രക്ക് പാഞ്ഞുവരുന്നത് പെണ്‍കുട്ടി കണ്ടിരുന്നു. ട്രക്കിന്റെ ലക്ഷ്യം തങ്ങളെ അപകടപ്പെടുത്തുകയായിരുന്നു. എന്നെ കൊല്ലാനുള്ള ശ്രമമാണ് അന്ന് നടന്നത്. ജലിലില്‍ കിടന്നുകൊണ്ട് ഏതറ്റംവരെയും അയാള്‍ പോകുമെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നായിരുന്നു പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.