മഹാരാഷ്ട്രയിൽ ഞെട്ടിച്ച നീക്കം;ശിവസേന മുൻമന്ത്രി കോൺഗ്രസിൽ ചേർന്നു.. കൂടുതൽ നേതാക്കൾ ഉടനെത്തുമെന്ന് പടോൾ
മുംബൈ; രാജ്യത്ത് വലിയ തിരിച്ചുവരവിന് സാധ്യത തേടുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി പരമ്പരാഗത രീതികളെല്ലാം പൊളിച്ചെഴുതി സംഘടനാതലത്തിൽ വൻ ഉടച്ചുവാർക്കലുകളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. ദേശീയ നേതൃത്വം അത്തരത്തിൽ കൈക്കൊണ്ട ഒരു തിരുമാനം ഇപ്പോൾ പാർട്ടിക്ക് വലിയ ഗുണമായി മാറിയിരിക്കുകയാണ് ,മഹാരാഷ്ട്രയിൽ.ശക്തനായ മുൻ ബിജെപി എംപി കൂടിയായ നാനാ പട്ടോലിനെ അധ്യക്ഷനാക്കിയതോടെ സംസ്ഥാനത്ത് കരുത്താർജിക്കുകയാണ് പാർട്ടി. ഏറ്റവും ഒടുവിലായി സഖ്യകക്ഷിയായ ശിവസേനയിൽ നിന്ന് മുൻ മന്ത്രി തന്നെ കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്.
അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

നാനാ പട്ടോളിന്റെ അധ്യക്ഷനാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഊർജം കൈവന്ന നിലയിലാണ് കോൺഗ്രസ്. 2018 ൽ ബിജെപി ബന്ധം അവസാനിപ്പിച്ച പട്ടോൾ കോൺഗ്രസിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളായിരുന്നു ബിജെപി ബന്ധം അവസാനിക്കാൻ കാരണമായത്. തുടർന്ന് മഹാരാഷ്ട്രയിൽ 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. പിന്നീട് സർക്കാരിൽ സ്പീക്കറായി. എന്നാൽ ബിജെപിയെ കടന്നാക്രമിക്കുന്ന പട്ടോളിനെ പാർട്ടിയുടെ അധ്യക്ഷനാക്കാൻ പിന്നീട് കോൺഗ്രസ് തിരുമാനിക്കുകയായിരുന്നു. അധ്യക്ഷനായതിന് പിന്നാലെ സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികൾ ശക്തമാക്കുകയാണ് പട്ടോൾ.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിന് തയ്യാറെടുക്കവെയാണ് ഇപ്പോൾ കോൺഗ്രസിന്റഎ പ്രതീക്ഷ ഉയർത്തി മുതിർന്ന ശിവസേനാ നേതാവിന്റെ പാർട്ടി പ്രവേശം.മഹാരാഷ്ട്രയിൽ മുൻ മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായ അശോക് ഷിന്റെയാണ് കോൺഗ്രസിൽ ചേർന്നത്. നാന പട്ടോളിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

ഹിങ്കാൻഘട്ട് നിയമസഭ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ച നേതാവാണ് ഷിന്റെ.മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും ഇത് സർക്കാരിനും കോൺഗ്രസിനും ഈർജ്ജം പകരുന്നതാണെന്നും പട്ടോള പറഞ്ഞു.

അശോക് ഷിന്‍ഡേയുടെ വരവ് ഹിങ്കാന്‍ഘട്ട്, വര്‍ധ ജില്ലകളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. കോൺഗ്രസിൽ ചേരാൻ കൂടുതൽ നേതാക്കൾ തയ്യാറെടുക്കുകയാണെന്നും പട്ടോൾ പറഞ്ഞു.അതേസമയം നാന പട്ടോൾ പാർട്ടി അമരത്ത് എത്തിയതിന് പിന്നാലെ കോൺഗ്രസിലേക്ക് ശക്തരായ നേതാക്കളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. നേരത്തേ ജൂണിൽ മുൻ ബിജെപി മന്ത്രിയായിരുന്ന സുനിൽ ദേശ്മുഖ് പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. കൂടാതെ തിരോറ മണ്ഡലത്തിൽ നിന്നുള്ള മുൻ എൻസിപി എംഎൽഎ ദിപ് ബൻസോദയും 18 ബിജെപി കോർപറേറ്റർമാരും കോൺഗ്രസിൽ എത്തിയിരുന്നു.

അതിനിടെ തങ്ങലുടെ നേതാവിനെ അടർത്തിയെടുത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശിവസേനയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. നേരത്തേ തന്നെ മഹാവിഘാഡി സർക്കാരിനെതിരേയും ഉദ്ധവ് താക്കറയ്ക്കെതിരേയും നാനാ പട്ടോൾ നടത്തിയ പ്രസ്താവനകളിൽ കടുത്ത അതൃപ്തിയിലായിരുന്നു ശിവസേന. തന്റെ ഫോൺ സർക്കാർ ചോർത്തുന്നുണ്ടെന്നായിരുന്നു പട്ടോള ആരോപിച്ചത്. പ്രസ്താവനയിൽ പട്ടോളിനെതിരെ എൻസിപി നേതാക്കളും രംഗത്തെത്തിയിരുന്നു.

ഇതോടെ സഖ്യത്തിനുള്ളിൽ വിള്ളൽ വീണേക്കുമെന്നുള്ള തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നുവെങ്കിലും സർക്കാർ സുരക്ഷിതമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിക്കുകയായിരുന്നു. അതേസമയം പട്ടോൾ ആദ്യമായല്ല ഇത്തരത്തിൽ വിവാദമായ പരാമര്ശങ്ങൾ നടത്തുന്നത്. നേരത്തേയും പട്ടോള വിവാദപരമായ പ്രസ്താവന നടത്തിയെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ മൗനം തുടരുന്നതാണ് ഏറ്റവും ശ്രദ്ധേയം. മാത്രമല്ല പട്ടോളിന്റെ നീക്കത്തിന് മൗനാനുവാദം നൽകുകയാണ് നേതൃത്വം എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തിന് രാഹുൽ അനുമതി നൽകിയതും ഇതിനൊപ്പം ചേർത്ത് വായിക്കണം. . നേരത്തേ ബിജെപിയെ വീഴ്ത്താൻ ഒറ്റക്കെട്ടായി തന്നെ സഖ്യം നീങ്ങണമെന്ന നിലപാട് എംവിഎ നേതൃത്വം വ്യക്തമാക്കിയിരുന്നുവെങ്കിലും ഭാവിയില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറണം എന്ന നിർദ്ദേശം പട്ടോളിന്റെ നിർദ്ദേശം കോൺഗ്രസ് അംഗീകരിക്കുകയായിരുന്നു. പട്ടോളിന്റെ ഈ നിലപാട് ഹൈക്കമാന്‍ഡിനെ സന്തോഷിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം കെട്ടിപെടുത്താനുള്ള നീക്കം കോൺഗ്രസ് നടത്തുന്ന സാഹചര്യത്തിൽ 2024 ൽ കോൺഗ്രസും ശിവസേനയും ഒറ്റക്കെട്ടായി മത്സരിക്കാൻ തയ്യാറാകുമോയെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. നേരത്തേ ഇത് സംബന്ധിച്ച് ഹൈക്കമാന്റാണ് തിരുമാനിക്കുകയെന്നാണ് പട്ടോൾ പ്രതികരിച്ചത്. അതേസമയം ഇരുപാർട്ടികളും സഖ്യത്തിൽ തന്നെയാകും പോരാടുകയെന്ന സൂചനയാണ് ശിവസേന എംപി കൂടിയായ സഞ്ജയ് റൗത്ത് നൽകുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിൽ റൗത്ത് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിപക്ഷ പാർട്ടികൾക്കായി രാഹുൽ വിളിച്ച് ചേർന്ന പ്രഭാത വിരുന്നിലും അദ്ദേഹം പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തിന് ചില ആശങ്കകൾ ഉണ്ടെന്നുമായിരുന്നു റൗത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉടൻ തന്നെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും റൗത്ത് പറഞ്ഞു. ഉദ്ധവ് താക്കറെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2024 ലും തങ്ങൾ സഖ്യത്തിൽ തന്നെയാകും പോരാടുകയെന്നും ശിവസേന വ്യക്തമാക്കി. അതേസമയം രാഹുലിന്റെ സന്ദർശനം സംബന്ധിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Recommended Video

നേരത്തേ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബദ്ധശത്രുവായ ശിവസേനയുമായി കോൺഗ്രസും എൻസിപിയും കൈകൊടുത്തത്. അതേസമയം സഖ്യത്തോട് തുടക്കം മുതൽ തന്നെ രാഹുൽ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. സഖ്യസർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും രാഹുൽ പങ്കെടുത്തിരുന്നില്ല. മാത്രമല്ല ഇതുവരെയും രാഹുൽ മഹാരാഷ്ട്രയിൽ എത്തുകയോ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് രാഹുലിന്റെ മഹാരാഷ്ട്ര സന്ദർശനത്തോടെ പല നിർണായക തിരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications