മുലായം സിങ് യാദവ് അന്തരിച്ചു: വിട പറയുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കുലപതി
ദില്ലി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ്, പ്രതീക് യാദവ് എന്നിവരാണ് മക്കള്‍. പരേതരായ മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. ഇറ്റാവയില്‍ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനിച്ച മുലായം സിങ് യാദവ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്.
മകനെ ഒരു ഗുസ്തിക്കാരനാക്കണമെന്നായിരുന്നു മുലായത്തിന്റെ അച്ഛന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം പോലെ ഗുസ്തി മത്സര വേദികളില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തു. ഇതേ ഗുസ്തി വേദിയില്‍ വെച്ച് പരിചയപ്പെട്ട നത്തി സിങ് എന്നയാളാണ് മുലായത്തെ രാഷ്ട്രീയ ഗോദയിലേക്ക് കൈപിടിച്ചിറക്കുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച ആ യുവാവിനെ 1967 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കി. മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മുലായം സിങ് യാദാവ് അങ്ങനെ യുപി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി.
കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച
പിന്നീടുള്ള ദിനങ്ങളില്‍ ഒരു ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെ യുപി രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ മുലായം സിങ് യാദവ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ ഇടർച്ചകളിലും യാദവരെന്ന വോട്ട് ബാങ്കിനെ തന്റെ പക്ഷത്ത് ഉറപ്പിച്ച് നിർത്തി. സോഷ്യലിസ്റ്റ് കക്ഷികള്‍ പല അടരുകളായി മാറിയെങ്കിലും ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് കക്ഷികളൊന്നായി എസ്പിയെ നിലനിർത്തുന്നതില്‍ നിർണ്മായകമായത് ഈ യാദവ് വോട്ടുബാങ്കാണ്.
1989 -1991, 1993 - 1995, 2003 - 2007 കാലഘട്ടങ്ങളിലായി മൂന്ന് തവണ യുപിയുടെ മുഖ്യമന്ത്രി കസേരയില്‍ മുലായം സിങ് യാദവ് എത്തിയിട്ടുണ്ട്. 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഒന്നാം യുപിഎ സർക്കാറിനെ നിർണ്ണായ ഘട്ടത്തില്‍ സംരക്ഷിച്ച് നിർത്തിയതും മുലായത്തിന്റെ ഇടപെടലായിരുന്നു.
ലോക്സഭയില്‍ തിരുവനന്തപുരം ഉറപ്പെന്ന് ബിജെപി; പക്ഷെ അതു പോര, ഈ രണ്ടെണ്ണം കൂടി വേണം, നേതൃയോഗം ഇന്ന്
രാം മനോഹർ ലോഹ്യയുടെ മരണ ശേഷം രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വിഭാഗത്തിനൊപ്പമായിരുന്നു മുലായത്തിന്റെ സഞ്ചാരം. ഈ പാർട്ടിയാണ് 1974-ൽ ഈ പാർട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറുന്നത്. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയത്തടവുകാരനായി മാറിയ മുലായം 1977-ൽ ജനതാപാർട്ടിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിക്കുകയും ആദ്യമായി യുപി സർക്കാറില്‍ സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവസായ വകുപ്പുകളുടെ മന്ത്രിയുമായി.
1980 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി മാറു. ലോക് ദളില്‍ വീണ്ടും പിളർന്നപ്പോള്‍ 1984-ൽ ചരൺ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്‌ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായും മാറി. ഈ പാർട്ടിയും പിളർന്നതോടെയാണ് ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തുന്നത്. 1992 ലാണ് മുലായം സമാജ്‌വാദി പാർട്ടി രൂപീകരിക്കുന്നതും യാദവ വോട്ട് ബാങ്കിന് തനിക്ക് കീഴില്‍ ഉറപ്പിച്ച് നിർത്തുന്നതും
അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റില്‍ എത്തിയിട്ടുള്ള മുലായം സിങ് യാദവ് നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. യാദവർക്കിടയില്‍ മാത്രമല്ല, ബാബരി മസ്ജിദ് പൊളിക്കലിന് ശേഷം കോണ്‍ഗ്രസിനോട് അകന്ന് തുടങ്ങിയ മുസ്ലിം വിഭാഗത്തേയും തന്നോടൊപ്പം നിർത്താന്‍ സാധിച്ച മുലായത്തെ എതിരാളികള്‍ പലപ്പോഴും മൌലാന മുലായമെന്ന് വിളിക്കുകയും ചെയ്തിരുന്നു.
പ്രമേഹ രോഗികള്‍ക്ക് ബദാം കഴിക്കാമോ? ഒരുപിടി ബദാം കാഴ്ചവെക്കും അത്ഭുതങ്ങള്‍ അറിയാം