'ഗെയിം ഇനിയും അവസാനിച്ചിട്ടില്ല': ബിജെപിയോട് മമതാ ബാനർജി
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയെങ്കിലും ഗെയിം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബാക്കിയാണെന്നും ബിജെപിയുടെ സംസ്ഥാന നിയമസഭകളിലെ അംഗബലത്തെ പരാമർശിച്ച് മമത ബാനർജി പരിഹസിച്ചു.
ഉത്തർപ്രദേശിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും ക്രമാനുഗതമായി 2017നെ അപേക്ഷിച്ച് വോട്ട് ഷെയർ വർധിപ്പിക്കാൻ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ലെന്നും മമതാ ബാനർജി മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിഎസ്‌പി നേടിയ വോട്ടുകൾ ബിജെപിക്ക് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും.
പാർലമെന്‍റിലെ തെരഞ്ഞെടുക്കപ്പെട്ടവരും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ എംഎൽഎമാരും ചേർന്നുള്ള ഇലക്‌ടോറൽ കോളജ് ആണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുക. 2024 ബിജെപി വിരുദ്ധ സഖ്യത്തിനായി മമതാ ബാനർജി ഇതിനകം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആ നീക്കത്തിനായുള്ള പ്രവർത്തനങ്ങൾ ജൂലൈയിൽ നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് ആരംഭിക്കാനാണ് മമതാ ബാനിർജി ലക്ഷ്യമിടുന്നത്.
രാജ്യത്ത് ജൂലൈയിലാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ ലോക്‌സഭാംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കിലും ഇലക്ടറല്‍ കോളജിന്റെ ഭാഗമായ നിയമസഭാംഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും സഖ്യകക്ഷികളുടെ മോശം പ്രകടനവും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ സാരമായി ബാധിക്കും. എൻഡിഎ സഖ്യകക്ഷികളിൽ നിന്ന് കക്ഷികൾ കൊഴിഞ്ഞ് പോയതും ബിജെപിക്ക് തിരിച്ചടിയാകും. തമിഴ്‌നാട്ടിലും ജാർഖണ്ഡിലെയും രാഷ്‌ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റവും തൃണമൂൽ കോൺഗ്രസ് അംഗബലത്തിലുണ്ടായ വർധനവും ബിജെപിക്ക് എതിരാകും.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദ് വിജയിക്കുന്നത്. മീരാ കുമാറിനെയാണ് കോവിന്ദ് പരാജയപ്പെടുത്തിയത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി, നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവയും ബിജെപിയെ പിന്തുണച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുകക്ഷികളും ബിജെപിയെ സഹായിക്കില്ല. പഞ്ചാബില്‍ നിന്ന് ലഭിച്ച ശിരോമണി അകാലിദള്‍ (ബാദല്‍) വിഭാഗം കാര്‍ഷിക നിയമത്തിന്റെ പേരില്‍ എന്‍ഡിഎ വിട്ടുപോയി.
മഹാരാഷ്‌ട്രയിൽ ശിവസേനയും ബിജെപി സഖ്യകക്ഷിയല്ല. ഇക്കാരണങ്ങളാൽ തന്നെ ഇത്തവണത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്ക് കീറാമുട്ടിയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലോക്‌സഭ‑രാജ്യസഭ അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക എന്നതിനാല്‍ ജയിക്കുക ബിജെപിക്ക് എളുപ്പമായിരിക്കും.
Recommended Video
'പിഴവുകളുണ്ട്,
പണം
കെട്ടി
വെച്ച്
പരാതി
നൽകണം',
അതിജീവിതയ്ക്ക്
ബാര്‍
കൗണ്‍സിലിന്റെ
മറുപടി