'മന്ത്രി കാരണം ആത്മഹത്യ ചെയ്യുന്നു', ഗെഹ്ലോട്ട് സർക്കാരിനെ വെട്ടിലാക്കി യുവാവിന്റെ മരണം
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 38കാരന്റെ ആത്മഹത്യ. കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച് കൊണ്ടാണ് രാം പ്രസാദ് മീണ എന്നയാള്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. ഒരു ഹോട്ടല്‍ ഉടമയുമായുളള ഭൂമി തര്‍ക്ക വിഷയത്തിലാണ് മീണ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
മന്ത്രി മഹേഷ് ജോഷിയും മറ്റ് ചിലരും താന്‍ താമസിക്കുന്ന ഇടത്ത് നിന്നും മാറിപ്പോകാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് മരണത്തിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ മീണ ആരോപിക്കുന്നത്. പത്ത് വര്‍ഷത്തില്‍ അധികമായി മീണ താമസിക്കുന്നത് ഒരു ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുളള ഭൂമിയില്‍ ആണ്.

മന്ത്രി മഹേഷ് ജോഷിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും കാരണം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. എന്നെയും കുടുംബത്തേയും അവര്‍ ഭയങ്കരമായി ഉപദ്രവിക്കുകയാണ്. മരണമല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല, എന്നാണ് മീണ വീഡിയോയില്‍ പറയുന്നത്. രാം പ്രസാദ് മീണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ഗെഹ്ലോട്ട് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
ആരോപണ വിധേയനായ മന്ത്രി മഹേഷ് ജോഷി നിയമസഭയിലെ കോണ്‍ഗ്രസ് വിപ്പ് കൂടിയാണ്. മീണയുടെ ആരോപണം മന്ത്രി നിഷേധിച്ചു. മാത്രമല്ല ഈ വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ് എന്നും ജോഷി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ബിജെപി വിഷയം രാഷ്ട്രീയവത്ക്കരിക്കുകയാണ് എന്നും മഹേഷ് ജോഷി ആരോപിച്ചു.
അഴിമതിയുടെ പേരില്‍ നേരത്തെ തന്നെ പ്രതിപക്ഷമായ ബിജെപിയില്‍ നിനിന്നും സ്വന്തം പാര്‍ട്ടിയിലെ നേതാവായ സച്ചിന്‍ പൈലറ്റില്‍ നിന്നും ഗെഹ്ലാട്ട് സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. മീണയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജോഷി മന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്നും സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണം എന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications