'400 സീറ്റുകൾ നേടുമെന്നത് മുദ്രാവാക്യമല്ല, അത് യാഥാർഥ്യമാവുകയാണ്'; ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി 400 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 400 സീറ്റുകൾ നേടുക എന്നത് കേവലം മുദ്രാവാക്യം എന്ന നിലയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.
ബീഹാറിലെ പട്‌നയിൽ സംസാരിച്ച പ്രധാനമന്ത്രി, ക്രിയാത്മകമായി വോട്ട് ചെയ്യുന്നതിൽ സ്ത്രീകളെയും യുവാക്കളെയും കന്നി വോട്ടർമാരെയും പ്രശംസിച്ചു. 10 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആയി 96 സീറ്റുകളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മോദി ജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ട്രെൻഡ് വ്യക്തമാണ് എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. 400 നേടുമെന്ന് പറഞ്ഞത് കേവലം മുദ്രാവാക്യം എന്ന നിലയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഏകദേശം പകുതിയോളം സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി ജയപ്രതീക്ഷ പങ്കുവയ്ക്കുന്നത്.
എൻഡിഎയെ പോലെ ശക്തമായ ഒരു സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഉഷ്‌ണ തരംഗം ഉണ്ടായിട്ട് പോലും വൻ തോതിൽ വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും എന്നുമാണ് നരേന്ദ്ര മോദി അഭിമുഖത്തിനിടെ പറഞ്ഞത്.
എൻഡിഎ 400 സീറ്റുകൾ നേടില്ലെന്ന കോൺഗ്രസിന്റെ പ്രസ്‌താവനയോട് പ്രതികരിച്ച അദ്ദേഹം ശക്തമായ ഭാഷയിൽ അവരെ വിമർശിക്കുകയുണ്ടായി. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മാറി നിൽക്കുന്നതും (അദ്ദേഹം റായ്ബറേലിയിൽ മത്സരിക്കുന്നുണ്ട്) സോണിയ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ട് നിന്ന് രാജ്യസഭയിലേക്ക് വന്നതും ഒക്കെയാണ് മോദി കോൺഗ്രസിനെ വിമർശിക്കാൻ കൂട്ടുപിടിച്ച കാര്യങ്ങൾ.
"അവരുടെ ഏറ്റവും വലിയ നേതാവ് രാജ്യസഭയിലേക്ക് മാറി(സോണിയ), രണ്ടാം സീറ്റിൽ (റായ്ബറേലിയിൽ) ജയിച്ചാൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് സ്ഥലം വിടും. അമേഠിയിൽ മത്സരിക്കാൻ അവർക്ക് ധൈര്യമില്ല, ഞാൻ ഇതുവരെ പറഞ്ഞതെല്ലാം യാഥാർത്ഥ്യമാകും" പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെയും രാഹുലിനെതിരെ വിഷയത്തിൽ മോദി സമാനമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
കൂടാതെ കോൺഗ്രസ് നേതാക്കൾക്ക് അവരുടെ കുടുംബത്തെ സേവിക്കാനാണ് താൽപര്യമെന്നും രാജ്യത്തെയല്ലെന്നും മോദി വിമർശിക്കുകയുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് രാജ്യം ഏറ്റവും വലിയ പണപ്പെരുപ്പം നേരിട്ടതെന്നും മോദി ആരോപിച്ചു. ഇന്ന് നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് മോദിയുടെ ഈ പ്രസ്‌താവന വന്നിരിക്കുന്നത്.












Click it and Unblock the Notifications