രാജ്യസഭാ സീറ്റില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം, ഗുലാം നബി കശ്മീരിനെ നയിക്കും, കോണ്‍ഗ്രസില്‍ 15 മാറ്റം
ദില്ലി: കോണ്‍ഗ്രസില്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോണിയാ ഗാന്ധി നേരിട്ടിറങ്ങുന്നു. കെസി വേണുഗോപാലിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനഞ്ചോളം സംസ്ഥാനങ്ങളിലാണ് ഇവരിപ്പോള്‍ ഇടപെടുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല, പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം പിന്നോട്ട് പോകുന്നു എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് മാറ്റങ്ങള്‍ ആരംഭിക്കുന്നത്. ഗുലാം നബി ആസാദിന്റെ കാര്യത്തിലാണ് ഇപ്പോള്‍ കണ്‍ഫ്യൂഷനുള്ളത്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
ഗുലാം നബി ആസാദ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എംപിയാവാന്‍ ആഗ്രഹിക്കുന്നുണ്ട്. സ്റ്റാലിന്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. ഡിഎംകെയുടെ സീറ്റിലാണ് ആസാദ് രാജ്യസഭയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിക്ക് പക്ഷേ ഇതിനോട് താല്‍പര്യമില്ല. പകരം പ്രവീണ്‍ ചക്രവര്‍ത്തിയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍ എന്ന പേര് ചക്രവര്‍ത്തിക്കുണ്ട്. സീനിയര്‍ നേതാക്കളില്‍ ഒരാള്‍ പോലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. രാഹുല്‍ പക്ഷേ ഇക്കാര്യത്തില്‍ പിന്നോട്ടില്ല. പകരം സ്റ്റാലിനെ കണ്ട് സീറ്റ് ആവശ്യപ്പെടാനാണ് സാധ്യത.
രാഹുല്‍ കളത്തിലിറങ്ങിയാല്‍ രാജ്യസഭാ സീറ്റ് ഗുലാം നബി ആസാദിന് നഷ്ടമാകും. ഈ സാഹചര്യത്തില്‍ മറ്റൊരു പ്ലാന്‍ ആസാദിന് മുന്നിലുണ്ട്. കശ്മീര്‍ കോണ്‍ഗ്രസിനെ നയിക്കാനാണ് നീക്കം. കശ്മീര്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ ആസാദ് വലിയൊരു ഫാക്ടറായി മാറിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷനായി ഗുലാം മുഹമ്മദ് മിറിനെയാണ് രാഹുല്‍ നിയമിച്ചത്. രാഹുലിന്റെ വിശ്വസ്തനാണ് മിര്‍. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ മിര്‍ ഒറ്റപ്പെട്ട് തുടങ്ങുകയാണ്. ഗുലാം നബി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്നുണ്ട്. രണ്ട് സന്ദര്‍ശനത്തിലൂടെ തന്റെ കരുത്ത് ആസാദ് തെളിയിച്ചിരിക്കുകയാണ്. ഒരേസമയം രാഹുലിനെ നിയന്ത്രിക്കുകയും, കശ്മീരിലെ പ്രധാന അധികാര കേന്ദ്രമായി മാറുകയും ചെയ്യുകയാണ് ആസാദ്.
ഏത് നിമിഷവും കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താം. ഗുലാം നബി ആസാദ് അത് ആവശ്യപ്പെടുന്നുമുണ്ട്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സ്വീകാര്യതയാണ് കാരണം. കോണ്‍ഗ്രസ് അനുകൂല സാഹചര്യം കശ്മീരില്‍ ഇപ്പോഴുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനം എന്ന വിദൂര സ്വപ്‌നവും ഗുലാം നബിക്കുണ്ട്. ആസാദ് കശ്മീരില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് രാഹുലിനും ഗുണമുണ്ട്. ജി23 നേതാക്കളുടെ വീര്യം കുറയും. ദില്ലിയിലേക്ക് ആസാദിനെ കൊണ്ടുവരാതിരുന്നാല്‍ കൂടുതല്‍ ഗുണമായിരിക്കും ലഭിക്കുക. ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ മത്സരിക്കുമെന്ന് കരുതപ്പെടുന്ന നേതാവ് കൂടിയാണ്.
കേരളത്തില്‍ ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല ഗ്രൂപ്പുകളെ പൊളിക്കാനുള്ള ശ്രമമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. ഇത് ഗുണം ചെയ്തിട്ടില്ല. പകരം ഒരാളെ മാത്രം അകറ്റി നിര്‍ത്തിയുള്ള പ്ലാനും അവസാനമായി രാഹുല്‍ പയറ്റി. ഇതോടെ ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഗ്രൂപ്പിസം ഒഴിവാക്കാനുള്ള നീക്കം വിഭാഗീയത കടുപ്പിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യം. കേരളത്തില്‍ സുധാകരനും കര്‍ണാടകത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ഡികെ ശിവകുമാറിനെയുമാണ് രാഹുല്‍ ചുമതലപ്പെടുത്തിയത്. യെഡിയൂരപ്പ പോയതോടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേറെ നേതാക്കളില്ല എന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രശ്‌നം.
രാജസ്ഥാനില്‍ തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടുണ്ട്. അശോക് ഗെലോട്ട് ആന്‍ജിപ്ലാസ്റ്റിക്ക് വിധേയനായിരിക്കുകയാണ്. കുറച്ച് സമയം ഇനി വിശ്രമം ആവശ്യമായി വരും. ഇതോടെ മന്ത്രിസഭാ പുനസംഘടന വൈകുമെന്ന് ഉറപ്പായി. ഇതോടെ സച്ചിന്‍ പൈലറ്റ് ഇനിയും കാത്തിരിക്കേണ്ടി വരും. സെപ്റ്റംബര്‍ ഒമ്പതിനാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അതിന് മുമ്പ് പുനസംഘടന ഉണ്ടാവില്ല. പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ സച്ചിനുമായി സംസാരിച്ചതാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുലയും റെഡിയാണ്. മുഖ്യമന്ത്രി പദത്തിനായി ഇപ്പോള്‍ മോഹിക്കേണ്ടെന്ന് പ്രിയങ്ക നിര്‍ദേശിച്ചതാണ്. ദേശീയ തലത്തിലേക്ക് വന്ന് പ്രിയങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് സച്ചിന് ലഭിച്ചിരിക്കുന്ന സന്ദേശം.
യുപിയില്‍ വിചാരിച്ചത് പോലെ നേട്ടമുണ്ടാക്കാനാവില്ല എന്ന് പ്രിയങ്ക തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ റോള്‍ അവര്‍ മാറ്റുകയാണ്. യുപിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് അവര്‍ മാറും. പകരം കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിന്റെ റോളാണ് അവര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. രാഹുല്‍ ഇനി എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കില്ല. പകരം എല്ലാ പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുകയാണ്. പ്രിയങ്ക കോണ്‍ഗ്രസിനുള്ളില്‍ പുതിയ ടീമുണ്ടാക്കി, നേതാക്കളെ തനിക്കൊപ്പം ചേര്‍ത്ത് തുടങ്ങുകയാണ്. ഭൂപേഷ് ബാഗല്‍, ദീപേന്ദര്‍ ഹൂഡ, നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ പ്രമുഖരെല്ലാം ഇപ്പോള്‍ പ്രിയങ്കയ്‌ക്കൊപ്പമാണ്. ഇക്കൂട്ടത്തില്‍ ഹരീഷ് റാവത്തിനെ പോലെ മുതിര്‍ന്ന നേതാക്കളുമുണ്ട്.
മുംബൈ കോണ്‍ഗ്രസിന് പുതിയൊരു നേതാവിനെ കണ്ടെത്തുകയാണ് അടുത്ത ടാര്‍ഗറ്റ്. ഇതിന് നാനാ പടോലെയെ തന്നെ ഉപയോഗപ്പെടുത്തും. ഗോവയിലും മാറ്റം വരുന്നുണ്ട്. ഗിരീഷ് ചോഡന്‍കറെ മാറ്റണമെന്ന് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് സൂചന. രാഹുലിന്റെ ടീം സംസ്ഥാനത്തെ നേതൃത്വത്തെ തന്നെ തകര്‍ത്തുവെന്ന് വ്യക്തമാണ്. ഹരിയാനയില്‍ നിയമനം നടത്തുന്നത് പ്രിയങ്കയാണ് ഇവിടെ ദീപേന്ദറിന് അധ്യക്ഷ സ്ഥാനം ഉറപ്പ് നല്‍കിയതാണ്. അതേസമയം ബീഹാറില്‍ പകുതിയില്‍ അധികം എംഎല്‍എമാര്‍ കൂറുമാറുമെന്ന് കോണ്‍ഗ്രസിന് ഭയമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് രാഹുലിന്റെ പ്ലാന്‍.
Recommended Video
മമത ബാനര്‍ജി കോണ്‍ഗ്രസിന് ശരിക്കുമൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും സീനിയര്‍ നേതാക്കളെ കേള്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. പ്രധാന കാരണം രാഹുലിന്റെ ടീമിലുള്ളവരെല്ലാം കൊഴിഞ്ഞുപോകുന്നതാണ്. അതേസമയം പ്രതിപക്ഷ ഐക്യത്തില്‍ പലരും രാഹുലിനേക്കാള്‍ സ്വീകാര്യതയുള്ള നേതാവായി കാണുന്നത് പ്രിയങ്കയെയാണ്. യുപിയില്‍ കോണ്‍ഗ്രസ് പത്ത് സീറ്റ് നേടിയാല്‍ തന്നെ പ്രിയങ്കയുടെ നേട്ടമായി അത് വാഴ്ത്തപ്പെടും. അമേഠിയും റായ്ബറേലിയും അടക്കമുള്ള മണ്ഡലങ്ങള്‍ പിടിച്ചാല്‍ അതും പ്രിയങ്കയുടെ നേട്ടമായി കാണപ്പെടാം. രാഹുല്‍ അധ്യക്ഷ റോളിലേക്ക് വരാന്‍ മടിക്കുന്നത് അത് പ്രിയങ്കയ്ക്ക് നല്‍കാനാനാണോ എന്ന ചോദ്യവും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്.