ഗോവയിൽ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ച് ആം ആദ്മി
ദില്ലി; എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കു സഭ സാധ്യത പ്രവചിച്ചതോടെ ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ഗോവയിൽ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. നോർത്ത് ഗോവയിലെ റിസോർട്ടിലേക്കാണ് സ്ഥാനാർത്ഥികളെ മാറ്റിയിരിക്കുന്നത്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നേതാക്കൾ ഇവിടെ തുടരും.
ഗോവയിൽ 2017 ആവർത്തിക്കുമെന്ന ആശങ്കയ്ക്കിടെയാണ് നേതാക്കളെ കോൺഗ്രസ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല. പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി ബി ജെ പി സർക്കാർ രൂപീകരിച്ചതോടെയായിരുന്നു കോൺഗ്രസ് പുറത്തായത്. 2017 ലെ സാഹചര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്.

റിസോർട്ട് രാഷ്ട്രീയത്തിൽ പ്രധാനിയായ കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിനേയും കോൺഗ്രസ് സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ അദ്ദേഹം സംസ്ഥാനത്ത് തുടരും. ഞങ്ങളുടെ എല്ലാ എംഎൽഎമാരും ഒരുമിച്ച് നിൽക്കാനാണ് തിരുമാനിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഫലം വന്നതിന് പിന്നാലെ എം എൽ എമാരെ ഗോവയ്ക്ക് പുറത്തേക്ക് മാറ്റാനാണ് കോൺഗ്രസ് തിരുമാനം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിലേക്കായിരിക്കും എം എൽ എ മാരെ മാറ്റുക. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് സംസ്ഥാനത്ത് ഏകോപന ചുമതല നൽകിയിരിക്കുന്നത്.

അതേസമയം ചെറുപാർട്ടികളുമായും സ്വതന്ത്രരുമായും ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്റ് നൽകിയിട്ടുണ്ട്. ഗോവയുടെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള ചിദംബരത്തേയും ഡികെ ശിവകുമാറിനേയുമാണ് ചർച്ചകൾക്കായി നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്.

നേരത്തേ തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ ഉൾപ്പെടെയുള്ള ചെറുപാർട്ടികളുമായി സഖ്യമില്ലെന്ന് അറിയിച്ച കോൺഗ്രസ്
ഇപ്പോൾ നിലപാട് തിരുത്തിയിട്ടുണ്ട്. കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ലേങ്കിൽ ആം ആദ്മിയുമായു തൃണമൂൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറാണെന്നാണ് ദിനേഷ് ഗുണ്ടു റാവൂ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാർട്ടി നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സഖ്യത്തിന് തയ്യാറാണെന്ന് ആം ആദ്മി പാർട്ടി നിലപാട് വ്യക്തമാക്കി.

ചില കോൺഗ്രസ് നേതാക്കൾ സഖ്യത്തിനായി തങ്ങളെ സമീപിച്ചിരുന്നു. ബി ജെ പി ഇതര സഖ്യത്തിന് തങ്ങൾ തയ്യാറാണ്. ഒരു സാഹചര്യത്തിലും ഞങ്ങൾ ബിജെപിയെ പിന്തുണയ്ക്കില്ല എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അമിത് പലേക്കർ പറഞ്ഞു.
Recommended Video

എം ജി പി, തൃണമൂൽ, എ എ പി എന്നിങ്ങനെ ഗോവയിൽ നിലവിൽ നിരവധി രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. ഞങ്ങൾക്ക് എത്ര സീറ്റ് ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ട്. ഗോവയിൽ ഇക്കുറി കോൺഗ്രസ് തന്നെ അധികാരത്തിലേറും. മാർച്ച് 10 ന് ശേഷം എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം, കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേസമയം ബി ജെ പിയും സജീവ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുൻ സഖ്യകക്ഷിയായ എം ജി പിയുമായുള്ള സഖ്യ സാധ്യതയാണ് ബി ജെ പി പരിശോധിക്കുന്നത്.












Click it and Unblock the Notifications