സ്വർണം നിറഞ്ഞ രാജസ്ഥാനിലെ ഖനി; ഇന്ത്യയുടെ തലവര മാറ്റും 113.52 ദശലക്ഷം ടൺ; ലേലം റദ്ദാക്കിയത് എന്തിന്?
ഇന്ത്യയിൽ സ്വർണ ഉപഭോഗം വളരെ അധികമാണ്. എന്നാൽ അതിനനുസരിച്ച് ഇവിടെ നിന്ന് സ്വർണം ഖനനം ചെയ്യുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. ആവശ്യമായ സ്വർണത്തിന്റെ വലിയൊരു ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. അതിനർത്ഥം ഇന്ത്യയിൽ ഖനനം നടക്കുന്നേ ഇല്ലെന്നല്ല. നിലവിൽ കർണാടകയിലെ ഹട്ടിയിലാണ് പ്രധാനമായും സ്വർണ ഖനനം നടക്കുന്നത്.
കർണാടക കൂടാതെ, ഒഡീഷ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം സ്വർണം കണ്ടെത്തിയിട്ടുണ്ട്. ഇത് ഖനനം ചെയ്യാൻ സാധിച്ചാൽ ഒരു പരിധി വരെ ഇറക്കുമതിയും കുറക്കാൻ സാധിക്കും. എന്നാൽ ഇവിടങ്ങളിൽ ഖനനം വൈകുന്നത് അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട്. ചിലയിടങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാണ് ഖനനം വൈകാൻ കാരണമെങ്കിൽ മറ്റ് ചിലയിടങ്ങളിൽ ഖനനം നടത്താനുള്ള സ്ഥാപനങ്ങളുടെ ലേലം വൈകുന്നതാണ് പ്രശ്നം. നിലവിൽ രാജസ്ഥാനിലാണ് പുതിയ പ്രശ്നം ഉണ്ടായിരിക്കുന്നത്.

രാജസ്ഥാനിലെ ഭുകിയ-ജാഗ്പുരയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. തുടർന്ന് ഇവിടെ ഖനനം നടത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയി.2024 ജൂണിൽ ഇതിനുള്ള ലൈസൻസ് സംസ്ഥാനം സംസ്ഥാനം നേടിയെടുത്തു. കർണാടക, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം സ്വർണ ഖനന ലൈസൻസ് നേടിയ നാലാമത്തെ സംസ്ഥാനമായി ഇതോടെ രാജസ്ഥാൻ മാറി.
ഹിരാകുണ്ട് നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ സിങ്ക്, രാംഗഡ് മിനറൽസ് ആന്റ് മൈനിംഗ് ലിമിറ്റഡ്, ഒവൈസ് മെറ്റൽ ആന്റ് മിനറൽ പ്രോസസ്സിംഗ് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് കമ്പനികൾ ലേലത്തിൽ പങ്കെടുത്തു. മെയ് മാസത്തിലായിരുന്നു ലേലം. എന്നാൽ ഈ ലേല നടപടികൾ സംസ്ഥാന ഖനന വകുപ്പ് റദ്ദാക്കി. ലേലം നേടിയ ഖനന സ്ഥാപനം സമർപ്പിച്ച രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രത്‌ലം ആസ്ഥാനമായുള്ള വ്യവസായി സയ്യിദ് ഒവൈസ് അലിയുടെ കമ്പനിയായ ഒവൈസ് മെറ്റൽ ആന്റ് മിനറൽ പ്രോസസ്സിംഗ് ലിമിറ്റഡിനാണ് ലൈസൻസ് ലഭിച്ചിരുന്നത്. എന്നാൽ, കമ്പനിയുടെ ആസ്തി വിവരങ്ങളിലും ആദായ നികുതി രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ലേലം റദ്ദാക്കിയത്. കമ്പനിയുടെ പാൻ കാർഡിലും ആദായ നികുതി രേഖകളിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.പുതിയ ലേലത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഖനന വകുപ്പ് ജോയിന്റ് സെക്രട്ടറി ആശു ചൗധരി അറിയിച്ചു.
ഈ വർഷം നവംബർ അല്ലെങ്കിൽ ഡിസംബറോടെ പുതിയ ലേലം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഖനന വകുപ്പിന് പരാതികൾ ലഭിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ കമ്പനി അറ്റ ആസ്തി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. കൂടാതെ, നിർബന്ധിമായി നൽകേണ്ട 200 കോടി രൂപയുടെ തുക നൽകാത്തതും ഓഹരി ഉടമസ്ഥതയിലെ പിശകുകളും കാരണവുമാണ് ടെൻഡർ റദ്ദാക്കിയത്', ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ലേലം റദ്ദാക്കിയിട്ടും, കമ്പനി പാരിസ്ഥിതിക അനുമതി നേടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ഖനന സൈറ്റിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ബൻസ്വാര ഖനിയിൽ നിന്നുള്ള ഉത്പാദനം 2026-27 ഓടെ ആരംഭിക്കാനുള്ള നീക്കങ്ങളായിരുന്നു സർക്കാർ നടത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ സമയപരിധി നീളാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജസ്ഥാനിൽ എത്രടൺ എന്ന് അറിയുമോ?
രാജസ്ഥാനിലെ ബൻസാരയിലുള്ള ഖനിയിൽ ഏകദേശം 113.52 ദശലക്ഷം ടൺ സ്വർണ്ണ അയിര് ഉണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്ത 50 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ സംസ്ഥാനത്തിന് വരുമാനം നേടിക്കൊടുക്കാൻ ഈ ഖനി മാത്രം മതി. കൂടാതെ ഈ മേഖലയിൽ ചെമ്പ്, നിക്കൽ, കോബാൾട്ട് എന്നിവയുടെയും ഗണ്യമായ നിക്ഷേപങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു.
ഖനന നടപടികൾ ആരംഭിച്ചാൽ
പദ്ധതി നേരിട്ടും അല്ലാതെയും ഏകദേശം 50,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് കൂടാതെ വലിയ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഖനിയിൽ നിന്ന് ലഭിക്കുന്ന മറ്റ് ധാതുക്കൾ വ്യോമയാനം, ഇലക്ട്രോണിക്സ്, ആഭരണ വ്യവസായം തുടങ്ങിയ മേഖലകളിലും കാര്യമായ വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.












Click it and Unblock the Notifications