വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് ഭരണപക്ഷം, സഭയിൽ വാക്പോര്
ദില്ലി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിനും സംഘർഷങ്ങൾക്കും കാരണം കോൺഗ്രസാണ് കേന്ദ്ര സർക്കാർ. ഭരണപക്ഷത്തിന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു.
പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയാണ് ശൂന്യവേളയിൽ ഉന്നയിച്ചത്. ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. കശ്മീരിന് സമാനമായ സാഹചര്യങ്ങളാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമെന്ന് ആധിർ ചൗധരി വിമർശിച്ചു.

ഇത് തന്ത്രപ്രധാന ഇടങ്ങളാണെന്നും സ്ഥിതിഗതികൾ മോശമാകുന്നത് സർക്കാർ ഗൗരവത്തോടെ കാണണമെന്നും ആധിർ ചൗധരി പറഞ്ഞു. എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷത്തിന് പിന്നിൽ കോൺഗ്രസാണെന്നും അവരുടെ മനോഭാവത്തെ അപലപിക്കുന്നുവെന്നും പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു. കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിക്ക് കോൺഗ്രസ്, ഡിഎംകെ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയിയും അസമിലേയും ത്രിപുരയിലേയും സംഘർഷങ്ങൾ സഭയിൽ ഉന്നയിച്ചു.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കനത്ത പ്രതിഷേധങ്ങളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഇതോടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി.












Click it and Unblock the Notifications